മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം. ബുധനാഴ്ച രാവിലെയാണ് സംഭവം. പൈലറ്റും രണ്ട് എൻജിനീയർമാരും ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സർക്കാർ ഹെലികോപ്റ്ററാണോ അതോ സ്വകാര്യ ഹെലികോപ്റ്ററാണോ അപകടത്തില്‍ പെട്ടത് എന്ന കാര്യം വ്യക്തമല്ല. പൂനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്ത് ആണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ആരുടെ ഹെലികോപ്ടറാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ വർഷം ഓഗസ്റ്റിൽ, സമാനമായ സംഭവത്തിൽ, മുംബൈയിലെ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുമ്പോൾ പൂനെയിലെ പോഡ് ഗ്രാമത്തിന് സമീപം ഒരു സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആനന്ദ് ക്യാപ്റ്റൻ, ദീർ ഭാട്ടിയ, അമർദീപ് സിംഗ്, എസ്പി റാം എന്നിവരുടെ നില തൃപ്തികരമാണെന്ന് ആണ് വിവരം.










