സാങ്കതിക വിദ്യ വളരുകയാണ്, നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ. എത്ര വേണ്ടെന്ന് പറഞ്ഞാലും ഇന്ന് ഫോണും ഇന്റർനെറ്റുമില്ലാതെ ഒരു ജീവിതം മനുഷ്യന് സാധ്യമല്ലാതെ മാറിരിക്കുന്നു. എന്തിനും ഏതിനും ഇന്ന് മൊബൈലാണ് മനുഷ്യന്റെ സഹായി. അടുത്ത ചങ്ങാതിയെ പോലെ മൊബൈൽ കൂടെ നിൽക്കുന്നു. എന്നാൽ ഇവന്റെ അമിത ഉപയോഗം വല്ലാതെ വലയ്ക്കുന്നുണ്ട്. മാനസികമായും ശാരീരികമായും അമിത മൊബൈൽ ഫോൺ ഉപയോഗം ബുദ്ധിമുട്ടിക്കുന്നു. ആദ്യം നിസാരമെന്ന് തോന്നുമെങ്കിലും ശരീരത്തെയും മനസിനെയും ദോഷകരമായി ബാധിക്കുന്നതാണ് മൊബൈൽ ഫോൺ അഡിക്ഷൻ. ഒരു ഇടവേള പോലുമില്ലാതെ മൊബൈൽ ഉപയോഗിക്കുന്നത് പലരോഗങ്ങൾക്കും കാരണമാകും.
ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്.കുറെ നേരം സമയം തല കുനിച്ച് മൊബൈലിലേക്ക് നോക്കുമ്പോൾ കണ്ണുകൾക്കൊപ്പം തന്നെ കഴുത്തിലും സമർദ്ദമേറും. കഴുത്തിന് വേദന വരുന്നതിന് കാരണമാവുകയും ചെയ്യാം. എന്നാൽ ബാത്ത്‌റൂമിൽ പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുണ്ട്. ഇത് വലിയ ഗുരുതര രോഗങ്ങളിലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഫോൺ ടോയ്ലറ്റിൽ കൊണ്ടു പോകും വഴി രോഗാണുക്കൾ ഫോണിലേക്ക് കയറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ടോയ്ലറ്റിലെ വാതിൽ, ടാപ്പ്, ഫ്‌ലഷ് ബട്ടൺ തുടങ്ങിയ ഇടങ്ങളില്ലെല്ലാം ബാക്ടീരിയ പറ്റിപിടിച്ചിരിക്കാം. ഇ-കോളി, സാൽമൊണല്ല, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയകൾ കാരണം ഹെപറ്റൈറ്റിസ് എ, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ പിടിപെടാം. കൈ കഴുകിയ ശേഷമാണ് ഫോൺ എടുക്കുന്നതെങ്കിൽ ഫോണിൽ പറ്റിപിടിച്ചിരുന്ന എല്ലാ ബാക്ടീരിയകളും നിങ്ങളുടെ കൈകളിൽ തന്നെ തങ്ങി നിൽക്കാം.
അത് മാത്രമല്ല. ടോയ്‌ലെറ്റിൽ ഫോൺ കൊണ്ടുപോകുമ്പോൾ,നമ്മൾ ദീർഘനേരം അവിടെ ഇരിക്കാൻ കാരണമാകുന്നു..മൊബൈൽ ഫോൺ ടോയ്ലറ്റിൽ ഉപയോഗിക്കുമ്പോൾ മലദ്വാരത്തിന്റെ ഭിത്തികളിൽ കൂടുതൽ സമ്മർദം ഏൽപ്പിക്കുകയും ഇത് പൈൽസ്, ഫിഷേഴ്‌സ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
നീണ്ട ഇരിപ്പ് മലാശയത്തിനും മലദ്വാരത്തിനും ചുറ്റുമുള്ള സിരകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കും. ടോയ്ലറ്റ് സീറ്റ് സ്ഥാനം ഇതിനകം തന്നെ ഈ ഭാഗത്ത് സമ്മർദ്ദം ചെലുത്തുന്നു, നിങ്ങളുടെ ഫോണിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിലൂടെ മലവിസർജ്ജനം പൂർത്തിയാക്കാൻ വൈകുമ്പോൾ, സമ്മർദ്ദം കൂടുതൽ വർദ്ധിക്കുന്നു. കാലക്രമേണ, ഈ ആവർത്തിച്ചുള്ള സമ്മർദ്ദം ഹെമറോയ്ഡുകളുടെ വികാസത്തിലേക്ക് നയിച്ചേക്കാമെന്ന് ഗുരുഗ്രാമിലെ നാരായണ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎൻട്രോളജി, ഹെപ്പറ്റോളജി, ലിവർ ട്രാൻസ്പ്ലാൻറേഷൻ കൺസൾട്ടന്റ് ഡോ.സുകൃത് സിംഗ് സേഥി വിശദീകരിക്കുന്നു. ഒരു കസേരയിൽ ഇരിക്കുന്നത് ടോയ്ലറ്റ് സീറ്റിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെമറോയ്ഡുകൾ അസ്വസ്ഥത, വേദന, ചൊറിച്ചിൽ, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. രോഗാവസ്ഥയുടെ തീവ്രതയെ ആശ്രയിച്ച്, ചികിത്സയിൽ മരുന്നുകൾ, ജീവിതശൈലി മാറ്റങ്ങൾ, അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവ വേണ്ടിവന്നേക്കാം.ടോയ്ലറ്റ് സീറ്റിൽ 10 മിനിറ്റിൽ കൂടുതൽ ഇരിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.












