ഹമാസ് ഭീകരൻ യാഹ്യ സിൻവർ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികരിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ സൈന്യം തിന്മയ്ക്ക് പ്രഹരം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, ഹമാസിനെതിരായ ദൗത്യം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാഹ്യ സിൻവർ കൊല്ലപ്പെട്ടതായി പ്രാഥമിക ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിൽ നടന്ന ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ഹമാസ് തലവനാണെന്ന് തന്നെയാണ് സംശയിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.മൂന്ന് പേരെയും തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചതായാണ് പ്രസ്താവനയിൽ പറയുന്നത്. ഭീകരർ കൊല്ലപ്പെട്ട കെട്ടിടങ്ങളിൽ ബന്ദികളുടെ സാന്നിധ്യം ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണ്.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻമാരിലൊരാളാണ് യഹ്യ സിൻവർ. ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ് നേതാവാണ് ഇയാൾ. 1989ൽ രണ്ട് ഇസ്രായേൽ സൈനികരെയും ഇസ്രായേൽ സൈന്യത്തിന് സഹായങ്ങൾ ചെയ്തിരുന്ന രണ്ട് പലസ്തീൻ സ്വദേശികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് യാഹ്യ സിൻവർ ആയിരുന്നു. ഈ സംഭവത്തിൽ ഇസ്രായേൽ സിൻവറിനെ പിടികൂടുകയും നാല് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒടുവിൽ 22 വർഷം ശിക്ഷ അനുഭവിച്ച ശേഷം 2011ൽ ഇയാൾ മോചിതനായി.
Discussion about this post