മുംബൈ: ടാറ്റ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന രത്തൻ ടാറ്റയുടെ വേർപാട് ഏറെ ദു;ഖത്തോടെയാണ് ആളുകൾ ശ്രവിച്ചത്. മനുഷ്യസ്‌നേഹിയായ ബിസിനസുകാരൻ ആയതിനാൽ ഏറെ പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നൽകാൻ എത്തിയത്.
ഏകദേശം 10,000 കോടിയുടെ സ്വത്ത് രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ബാക്കിയെല്ലാം ടാറ്റ ട്രസെറ്റിന്റെ പേരിലാണ്. രത്തൻടാറ്റ മുൻകൂട്ടിയ തയ്യാറാക്കിയ വിൽപ്പത്രം അനുസരിച്ച് ഇത് ആർക്കെല്ലാം നൽകണമെന്ന് കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്.
രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട സഹായിയും സുഹൃത്തുമായ ശന്തനുവിനെ അദ്ദേഹം മറന്നില്ല. വിദേശത്ത് പോയി പഠിക്കുന്നതിനായി ശന്തനുവെടുത്ത വായ്പ എഴുതി തള്ളാൻ നിർദ്ദേശിച്ച അദ്ദേഹം ശന്തനുവിനായി സ്വത്തിൽ ഒരുഭാഗം എഴുതിവച്ചിട്ടുണ്ടെന്നാണ് വിവരം. ടാറ്റയെ സോഷ്യൽമീഡിയ ഉപയോഗിക്കാനും പുതുതലമുറയോടൊപ്പം ഇടപഴകാനും സഹായിച്ചത് ശന്തനുവായിരുന്നു. ഇരുവരും ഒരുമിച്ച് സിനിമകൾ കാണുകയും ഭക്ഷണം കഴിക്കുകയും ബിസിനസ്, വ്യക്തിഗത വളർച്ച എന്നിവയെക്കുറിച്ചുള്ള അർഥവത്തായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു.
ശന്തനുവിന് മാത്രമല്ല, പ്രിയപ്പെട്ട അരുമനായ ആയ ടിറ്റോയ്ക്കും ടാറ്റ സ്വത്ത് നൽകുന്നുണ്ട്. തന്റെ മരണശേഷവും ടിറ്റോ സുഖമായിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. വിൽപ്പത്രത്തിലും ടിറ്റോയെപ്പറ്റി പരാമർശിക്കുന്നുണ്ട്.ജീവിതകാലം മുഴുവൻ ടിറ്റോയെ നന്നായി പരിചരിക്കണമെന്നാണ് വിൽപ്പത്രത്തിലുള്ളതെന്നാണ് വിവരം. ടാറ്റയുടെ പാചകക്കാരനായ രാജൻ ഷായാണ് നായയെ പരിചരിക്കുന്നത്. പണ്ട് ടിറ്റോ എന്ന പേരിൽ അദ്ദേഹത്തിന് വേറൊരു നായയുണ്ടായിരുന്നു. അത് വിടപറഞ്ഞതിന് ശേഷം, അഞ്ചോ ആറോ വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹം ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഈ നായയെ ദത്തെടുത്തത്. അതിന് ടിറ്റോ എന്ന് തന്നെ പേരിടുകയും ചെയ്തു.
രത്തൻറെ ദീർഘകാലത്തെ പാചകക്കാരനായിരുന്ന സുബ്ബയ്യയ്ക്കും സ്വത്തിൽ ഒരു പങ്ക് അദ്ദേഹം നീക്കി വച്ചിട്ടുണ്ട്. ബാക്കി സ്വത്തുക്കളെല്ലാം സഹോദരനും അർദ്ധസഹോരനും വളർത്തമ്മയ്ക്കും അവകാശപ്പെട്ടതാണ്.











