പ്യോംഗ്യാംങ്ങ്: ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്തെ തന്നെ ഏറ്റവും വിനാശകാരിയായ മിസൈലിന്റെ പരീക്ഷണം ആണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ചയായിരുന്നു ഉത്തരകൊറിയൻ സൈന്യം മിസൈൽ പരീക്ഷണം നടത്തിയത്. സോളിഡ്- ഫ്വ്യുവൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ഹാവ്‌സോംഗ് 19 ആയിരുന്നു പരീക്ഷിച്ചത്. ലോകത്തെ ഏറ്റവും ശക്തിയാർന്ന മിസൈൽ എന്നായിരുന്നു പരീക്ഷണത്തിന് ശേഷം ദി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ഹാവ്‌സോംഗ് 19 നെ വിശേഷിപ്പിച്ചത്.
ഉത്തരകൊറിയ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും ശക്തിയാർന്ന മിസൈലാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കൈവശമുള്ള മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ മിസൈലിന്റെ പ്രഹര ശക്തിയും ദൂരപരിധിയും കൂടുതലാണ്.
അതേസമയം ഉത്തരകൊറിയ മിസൈൽ പരീക്ഷിച്ചതിന്റെ വിവരം പുറത്തുവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും പുറത്തായി. കിം ജോംഗ് ഉന്നും മകളും ചേർന്ന് പരീക്ഷണം കാണുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.











