ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ അഭ്യർത്ഥന നിരസിച്ച യുവാവിനെതിരെ പഴയ പെൺസുഹൃത്ത് നൽകിയ പരാതി തള്ളിയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റേതാണ് വിധി.
പരാതിക്കാരിയും പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ടെന്നും പ്രണയിതാക്കൾ കെട്ടിപ്പിടിച്ചതിനെയോ ചുംബിച്ചതിനെയോ ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കൾ പരസ്പരം കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമായ കാര്യമാണെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് വ്യക്തമാക്കി. ലൈംഗികതാത്പര്യത്തോടെ ബലപ്രയോഗം നടത്തിയാൽ മാത്രമേ ലൈംഗികാതിക്രമമായി കണക്കാക്കാനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.












