ന്യൂയോർക്ക്: കൊറോണ മഹാമാരി കാലത്തെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ കഴിയുകയില്ല. ഭീതിയുടെ ദിനങ്ങൾ ആയിരുന്നു നാം തള്ളി നീക്കിയത്. ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന വൈറസ് നിരവധി ജീവനുകളും എടുത്തു. കോവിഡിന്റെ ആരംഭം മുതൽ ഈ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു അമേരിക്ക. ഇതിനിടെ നിരവധി തവണ ചൈനയുടെ പേരും ഉയർന്ന് കേട്ടിരുന്നു. ചൈനയുടെ ലാബുകളിൽ ഒന്നിൽ നിന്നാണ് കൊറോണ വൈറസ് പുറത്തുചാടിയത് എന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകൾ. പക്ഷെ ഇതെല്ലാം ചൈന നിഷേധിച്ചു.
ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപനത്തിന് പിന്നിൽ ചൈനയാണെന്ന് ഉറപ്പിക്കുകയാണ് അമേരിക്ക. കഴിഞ്ഞ് രണ്ട് വർഷക്കാലം നടത്തിയ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞത്. ചൈനയിലെ വുഹാനിലെ വൈറോളജി ലാബിൽ നിന്നാണ് കൊറോണ വൈറസ് പുറത്തുചാടിയിരിക്കുന്നത് എന്നും അമേരിക്ക ഉറപ്പിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് സെലക്ട് സബ്കമ്മിറ്റിയാണ് നിർണായക അന്വേഷണം നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങുന്ന 520 പേജുകൾ ഉള്ള റിപ്പോർട്ട് കമ്മിറ്റി സർക്കാർ മുൻപാകെ സമർപ്പിച്ചിട്ടുമുണ്ട്.
വൈറസിന്റെ ഉത്ഭവം കണ്ടെത്തുന്നതിന്റെ ഭാഗമായി ഒരു മില്യൺ രേഖകൾ പരിശോധിച്ചു. 25 ഓളം കൂടിക്കാഴ്ചകൾ നടത്തി. 30 അഭിമുഖങ്ങൾ സംഘടിപ്പിച്ചു. ഇതിനെല്ലാം പിന്നാലെയാണ് നിർണായക സത്യം അമേരിക്ക പുറത്തുവിട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറം ലോകവുമായി പങ്കുവച്ചിട്ടില്ല. ഭാവിയിൽ ഇത്തരം മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടാൽ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ ഉണ്ട്.
Discussion about this post