ഹൈദരാബാദ്; പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ സ്ത്രീമരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ റിമാൻഡിൽ. താരത്തെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റാണ് താരത്തെ റിമാൻഡ് ചെയ്തത്. അല്ലുവിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ഡിസംബർ 27 വരെയാണ് റിമാൻഡ് കാലാവധി.താരത്തെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ നൽകിയ ഹർജിയിൽ കോടതി തെലുങ്കാന ഹൈക്കോടതി വാദം കേൾക്കുകയാണ്
യുവതിയുടെ കുടുംബം നൽകിയ പരാതി നൽകിയതോയൊണ് അല്ലു അർജുനെതിരേ നടപടിയെടുത്തത്.തിക്കിലും തിരക്കിലും മരിച്ച യുവതിയുടെ കുടുംബത്തിന് നടൻ ധനസഹായവും വാഗ്ദാനംചെയ്തിരുന്നു.
ഇതേ കേസിൽ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.












