മലപ്പുറം: നിലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അക്രമി സംഘത്തിന്റെ വാഹനം നടുറോഡിൽ നിർത്തിയത്. ഷംസുദ്ദീൻ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഷംസുദ്ദീനുമായി പ്രതികൾ വാക്ക് തർക്കത്തിൽ ഏർപ്പെടുത്തുകയായിരുന്നു. ശേഷം അതിക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ് ഷംസുദ്ദീൻ നിലത്ത് വീണതോടെ അക്രമി സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. മറ്റ് മുറിവുകളും ശരീരത്തിൽ ഉണ്ടായിരുന്നു. രക്തംവാർന്ന് അവശനായി ഒന്നര മണിക്കൂറോളമാണ് ഷംസുദ്ദീൻ റോഡിൽ കിടന്നത്. സംഭവത്തിൽ മങ്കട പോലീസ് ആണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.










