മുംബൈ; 2016 നാണ് ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പിലാക്കിയത്. അത് വരെ പ്രചാരത്തിലുണ്ടായിരുന്ന ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിച്ച് പുതിയ നോട്ടുകൾ പുറത്തിറക്കുകയായിരുന്നു കേന്ദ്രസർക്കാർ. കള്ളപ്പണ ഒഴുക്കിന് തടയിടുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്ന യുപിഐയ്ക്കും വലിയ വളർച്ചയുണ്ടായി.
ഓരോ കാലഘട്ടത്തിലും നോട്ടുകളും നാണയങ്ങളും മാറ്റുന്നത് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള സംഗതിയാണ്. പലപ്പോഴായി നാണയങ്ങളുടെ രൂപത്തിലും ഭാവത്തിലും പലതരം വ്യത്യാസങ്ങളുണ്ടായി. ചിലതിന്റെ കനവും വലിപ്പവും കുറഞ്ഞപ്പോൾ ചിലതിന്റെ വലിപ്പം കൂടി 50 പൈസ പോലുള്ള നാണയങ്ങളെല്ലാം പിൻവലിച്ചു. ഈ അടുത്ത കാലം മുതൽക്കേ വിപണിയിൽ പ്രചാരത്തിലുണ്ടായിരുന്ന അഞ്ച് രൂപ നാണയങ്ങൾ എവിടെ പോയി എന്ന് ചിന്തിച്ചിട്ടുണ്ടോ? നല്ല കട്ടിയുള്ള വെള്ളി നിറത്തിലെ നാണയങ്ങൾ ഇന്ന് അപൂർവ്വ വസ്തുവായി മാറി. ഇപ്പോൾ ലഭിക്കുന്നത് കട്ടികുറഞ്ഞ സ്വർണത്തിൻ്റെ നിറമുള്ളവയും സ്‌റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചവയുമാണ്. എന്തുകൊണ്ടാണ് ആർബിഐ പഴയ അഞ്ചുരൂപ നാണയങ്ങൾ ഇപ്പോൾ അച്ചടിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
പഴയ കട്ടിയുള്ള അഞ്ചുരൂപ നാണയങ്ങൾ ഉരുക്കി അഞ്ചുരൂപയിൽ കൂടുതൽ മൂല്യമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാം എന്ന് കണ്ടെത്തിയതോടെയാണ് ഇത്. നാണയത്തിന് ലഭിക്കുന്ന മൂല്യത്തേക്കാൾ അതിലടങ്ങിയിരിക്കുന്ന ലോഹത്തിന് മൂല്യം ലഭിക്കുന്നു.നാണയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മൂല്യമാണ് നാണയത്തിന് ലഭിക്കുന്ന മൂല്യം. അഞ്ചുരൂപ നാണയത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന ലോഹത്തിന് അഞ്ചുരൂപയെക്കാൾ മൂല്യം കിട്ടുമെന്ന് കണ്ടതോടെ നാണയങ്ങൾ ബംഗ്ലാദേശിലേക്കുൾപ്പെടെ കടത്തുന്നുണ്ട്. അവിടെയെത്തി ഉരുക്കി മറ്റ് ഉല്പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്.
പഴയ ഒരു 5 രൂപ നാണയത്തിൽ നിന്ന് 6 ഓളം ഷേവിംഗ് ബ്ലേഡുകൾ നിർ്മ്മിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ഒരു ഷേവിംഗ് ബ്ലേഡ് 2 രൂപ നിരക്കിൽ വിൽക്കപ്പെടുന്നു. അപ്പോൾ ഒരു 5 രൂപ തുട്ടിൽ നിന്ന് 12 രൂപയുടെ ബ്ലേഡ് നിർമ്മിക്കാൻ സാധിക്കും. ഈ തിരിച്ചറിവ് നാണയങ്ങൾ ഉരുക്കി ബ്ലേഡുകൾ ഉണ്ടാക്കുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചു. ഇതു മനസിലാക്കിയ ആർബിഐ പുതിയ ലോഹസങ്കരം ഉപയോഗിച്ച് ഗോൾഡൻ നിറത്തിയുള്ള കട്ടികുറഞ്ഞ 5 രൂപ നാണയങ്ങൾ പുറത്തിറക്കുകയകയിരുന്നു.











