ചാവക്കാട്: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി പോലീസ്. പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പോലീസ് മുടക്കിയെന്ന ആരോപണമാണ് ഉയരുന്നത്. പള്ളി അങ്കണത്തിൽ രാത്രി ഒൻപതരയോടെ ആരംഭിക്കാനിരുന്ന കാരൾ ഗാനം പാടാൻ പോലീസ് അനുവദിച്ചില്ല. ഉച്ചഭാഷിണിയ്ക്ക് അനുമതിയില്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ചാവക്കാട് എസ്‌ഐ വിജിത്താണ് തടസ്സം നിന്നത്.
പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് കമ്മിറ്റിക്കാർ വിവരം ധരിപ്പിച്ചു. എസ്‌ഐക്കു ഫോൺ നൽകാൻ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്‌ഐ സംസാരിക്കാൻ തയാറായില്ലെന്നും വിവരങ്ങളുണ്ട്. പിന്നാലെ സുരേഷ്‌ഗോപി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. പക്ഷേ കാരൾ ഗാനാലാപനത്തിന് അനുമതി നൽകാൻ പോലീസ് തയാറായില്ലെന്നാണ് വിവരം.
Discussion about this post