വയനാട് : വയനാട് ഡിസിസി ട്രഷററുടേയും മകന്റെയും മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും തുടർ നടപടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിഷം കഴിച്ച നിലയിൽ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് ഇവർ മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ സംസ്‌കരിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാ ശ്രമമെന്ന വിലയിരുത്തലിൽ വിജയൻറെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയില്ല.
വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചർച്ചയിൽ നിൽക്കെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. എൻ. എം വിജയൻ വയനാട്ടിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.
Discussion about this post