പത്തനംതിട്ട: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ അഞ്ച് വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നാല് പേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നല്‍കിയ മൊഴി. ഇതിൽ 42 പേരെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റില്‍ ആയവരില്‍ പ്ലസ് ടു വിദ്യാർത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാരും ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉണ്ട്.
കാമുകനും സുഹൃത്തുക്കളുമുൾപ്പെട്ട വലിയൊരു കെണിയില്‍ പെൺകുട്ടി പെട്ടിരുന്നത്. പല സ്ഥലങ്ങളിൽ വച്ച് ഒരേസമയം ഒന്നിലേറെപ്പേർ പീഡിപ്പിച്ചതായി ആണ് പെണ്‍കുട്ടി നല്‍കിയ മൊഴി. കാമുകയായിരുന്ന സുബിൻ ആയിരുന്നു ആദ്യമായി കുട്ടിയെ പീഡനത്തിനിരയാക്കിയത്. 13 വയസുള്ളപ്പോൾ ആയിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയാണ് സുബിൻ . ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് വശത്താക്കി കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കുകയായിരുന്നു. റബർ തോട്ടത്തിലെത്തിച്ച് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി അത് കാണിച്ചാണ് പിന്നീടും പീഡനത്തിനിരയാക്കിയത്.
അച്ഛന്റെ ഫോണായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. അതിലേക്കാണ് പെൺകുട്ടിയുടേത് ഉൾപ്പെടെയുള്ള നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തിരുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ മൊബൈൽ ഫോണിലായിരുന്നു പ്രതികൾ പെൺകുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇക്കാര്യമൊന്നും രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല.
ഇതിന് പിന്നാലെ സുബിൻ കൂട്ടുകാർക്കും കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി അവരും പലതവണ ചൂഷണം ചെയ്തു.
നിലവിൽ കേസിൽ പത്തനംതിട്ട. ഇലവും തിട്ട സ്റ്റേഷനുകളിലായി എട്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യും എന്നാണ് പോലീസ് നൽകുന്ന സൂചന. ഫോണിൽ നിന്ന് തിരിച്ചറിഞ്ഞവരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post