ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കിടെ ജവാന് പരിക്ക്. സോപോരിലെ സലൂര ഗ്രാമത്തിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ജവാനെ സേനാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുതുരമാണെന്നാണ് റിപ്പോർട്ടുകൾ.
സലൂരയിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. കശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘം ആണ് പരിശോധനയ്ക്കായി എത്തിയത്.
പരിശോധനയ്ക്കിടെ പ്രദേശത്ത് ഭീകരരുടെ ക്യാമ്പ് കണ്ടെത്തി. ഇത് നശിപ്പിക്കുന്നതിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ജവാന് സാരമായി പരിക്കേറ്റു. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ഭീകരരുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.










