കോട്ടയം: കഠിനംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ലൈംഗിക ബന്ധത്തിനിടെ ആണ് ആതിരയെ കൊലപ്പെടുത്തിയത് എന്നാണ് പ്രതി ജോൺസൺ ഔസേപ്പ് നൽകുന്ന മൊഴി. ഇതിന് പിന്നാലെ സ്‌കൂട്ടറിൽ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും ജോൺസൺ പറഞ്ഞു.
കൃത്യം നടന്ന ദിവസം രാവിലെ ആറരയോടെയാണ് ജോൺസൺ ആതിരയുടെ വീടിന് സമീപം എത്തിയത്. ഇതിന് പിന്നാലെ ഫോണിൽ വിളിച്ച് ആതിരയുമായി സംസാരിച്ചു. കുട്ടിയെ സ്‌കൂൾ ബസിൽ കയറ്റി കൊണ്ടുപോകുന്നതുവരെ ഇയാൾ സ്ഥലത്ത് പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു. കുട്ടി സ്‌കൂളിൽ പോയതിന് പിന്നാലെ ഇയാൾ വീട്ടിലേക്ക് കയറി.
ആതിര ഇയാൾക്ക് ചായ നൽകി. ഈ സമയം കയ്യിൽ കരുതിയ കത്തി കിടക്കയ്ക്കുള്ളിൽ ഇയാൾ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഈ കത്തി ഉപയോഗിച്ച് ആതിരയുടെ കഴുത്തിൽ കുത്തി. ഇതിനിടെ ശരീരത്തിലേക്ക് രക്തം തെറിച്ചു. ശേഷം ഇത് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച് സ്‌കൂട്ടറിൽ കടന്ന് കളയുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മരിക്കാൻ ആയിരുന്നു തീരുമാനം എന്ന് പ്രതി പറയുന്നു. എന്നാൽ മരിച്ചില്ലെങ്കിൽ നാട്ടുകാരുടെ മർദ്ദനം ഏൽക്കേണ്ടിവരും. ഇത് ഭയന്നാണ് അങ്ങനെ ചെയ്യാതെ ഇരുന്നത് എന്നും ജോൺസൺ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.












