റഷ്യ യുക്രെയ്ൻ വെടിനിർത്തലിന് പിന്നാലെ ട്രംപിനും മോദിയോടും നന്ദി പറഞ്ഞ് വ്‌ളാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദേശങ്ങളോട് റഷ്യ യോജിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ പുടിൻ പറഞ്ഞു.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവക്കും വ്‌ളാഡിമിർ പുടിൻ നന്ദി അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊൾഡ് ട്രംപിന് നന്ദി എന്ന് പറഞ്ഞാണ് വാർത്താസമ്മേളനം ആരംഭിച്ചത്. പിന്നാലെ ബ്രസീലിയൻ പ്രസിഡന്റിനും , മോദിക്കും നന്ദി അറിയിക്കുകയായിരുന്നു. എല്ലാവർക്കും അവരുടെ സ്വന്തം ആഭ്യന്തര കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മുൻകൈയെടുത്ത നേതാക്കൾ തന്റെ രാജ്യത്തിന് വേണ്ടിയും ധാരാളം സമയം ചിലവഴിച്ചു. ശത്രുതയും ജീവഹാനിയും അവസാനിപ്പിക്കുക എന്നതാണ് റഷ്യയുടെ ദൗത്യം . ദീർഘകാലടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ ജിദ്ദയിൽ അടുത്തിടെ നടന്ന യുഎസ്-യുക്രെയ്ൻ ചർച്ചകളെയും അദ്ദേഹം പ്രശംസിച്ചു. അമേരിക്കയുടെ സമ്മർദത്തിന് പിന്നാലെയാണ് യുക്രെയ്ൻ വെടിനർത്തലിന് തയാറായതെന്നും പുടിൻ പറഞ്ഞു. മാർച്ച് 11 നാണ് 30 ദിവസത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഫെബ്രുവരി ആദ്യവാരമാണ് റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ നിലപാട് അറിയിച്ചത്.
കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് മോദി അറിയിച്ചിരുന്നു. രാജ്യം നിഷ്പക്ഷമല്ല മറിച്ച് സാമാധാനത്തിന്റെ പക്ഷത്താണ് എന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.
2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം, പ്രധാനമന്ത്രി മോദി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും പുടിനുമായും നിരവധി തവണ സംസാരിക്കുകയും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും യുദ്ധം സമാധാനപരമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി സമ്മേളനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി പുടിനെ മോസ്‌കോയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഓഗസ്റ്റിൽ യുക്രെയ്നിലേക്കും യാത്ര ചെയ്തു. രണ്ട് അവസരങ്ങളിലും, സമാധാനത്തിലേക്കും പുരോഗതിയിലേക്കുമുള്ള പാതയിൽ സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കൂടാതെ യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങളെയും മോദി അഭിനന്ദിച്ചിരുന്നു.
Discussion about this post