മലപ്പുറം: കോട്ടക്കലിൽ രാസനൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ 23കാരനായ അബ്ദുൾ ഗഫൂറിനെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
വർഷങ്ങളോളം ആണ് യുവാവ് പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു അബ്ദുൾ ഗഫൂർ പെൺകുട്ടിയുമായി അടുത്തത്. 2020 ൽ ആയിരുന്നു ഇത്. അന്ന് പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു പെൺകുട്ടി. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു അബ്ദുൾ ഗഫൂർ ആഡംബര ജീവിതം നയിക്കുന്ന ചിത്രങ്ങൾ സ്ഥിരമായി പങ്കുവയ്ക്കുമായിരുന്നു. ഇതിൽ ആകൃഷ്ടയായിട്ടാണ് പെൺകുട്ടി ഇയാളുമായി അടുത്തത്.
പിന്നീട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചിരുന്നു. ഇത് വിശ്വസിച്ച് ഗഫൂറിനെ കാണാൻ എത്തിയ പെൺകുട്ടിയ്ക്ക് ഇയാൾ ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നു. ശേഷം ലൈംഗികമായി പെൺകുട്ടിയെ ഉപയോഗിച്ചു. പിന്നീടിത് പതിവായി.
പെൺകുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികത പ്രകടമായതിനെ തുടർന്ന് വീട്ടുകാർ ചികിത്സ നൽകുകയായിരുന്നു. ഇതോടെയാണ് താൻ കെണിയിൽ അകപ്പെട്ടതായി പെൺകുട്ടി മനസിലാക്കിയത്. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.












