തിരൂർ: ഒമാനിൽ നിന്ന് മയക്കുമരുന്നുമായി മുംബൈയിലെത്തി, അവിടെ നിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തിയ സംഘം അറസ്റ്റിൽ. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37) കണ്ണമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ(33) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 141.58 ഗ്രാം എംഡിഎംഎ പിടികൂടി. കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ചതായിരുന്നു ഇത്.
ഒമാനിൽ നിന്നും ലഭിക്കുന്ന എംഡിഎംഎ ഏറ്റവും വീര്യം കൂടിയ ഇനമാണെന്നും ഇതിന് ഡിമാൻഡ് കൂടുതലാണെന്നുമാണ് പ്രതികൾ പറയുന്നത്.മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ പോലീസും തിരൂർ, പെരിന്തൽമണ്ണ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഹൈദരലി ദിവസങ്ങൾക്കു മുൻപ് വിസിറ്റിംഗിനായി ഒമാനിൽ പോയതായിരുന്നു. മൂന്ന് ദിവസം മുമ്പ് മുംബൈയിലെത്തി മറ്റു രണ്ടുപേരെയും കൂട്ടി അവിടെ നിന്നും ട്രെയിൻ വഴിയാണ് തിരൂരിൽ എത്തിയത്. റെയിൽവേ സ്റ്റേഷൻ സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് മയക്കുമരുന്നുമായി കടന്നു കളയാൻ ശ്രമിക്കവെയാണ് പോലീസിന്റെ വലയിലായത്. ഒമാനിൽ വെച്ച് പാകിസ്താൻ സ്വദേശിയാ വിൽപ്പനക്കാരനിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാൽ നൽകിയതായും പിടിയിലായ ഹൈദരലി പോലീസിനോട് പറഞ്ഞു.
Discussion about this post