ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തന്നെ ആയിരുന്നു പല അവസരങ്ങളിലും മുന്നിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ താരതമ്യേന മികച്ച സ്കോർ തന്നെ സ്വന്തമാക്കുന്നു. ശേഷം 6 റൺസിന്റെ ചെറുതെങ്കിലും ലീഡും സ്വന്തമാക്കുന്നു. രണ്ട് ഇന്നിങ്സിലുമായി 835 റൺസ്, അഞ്ച് സെഞ്ച്വറികൾ, ടോപ് ഓർഡറിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം, ഇംഗ്ലണ്ട് ബാറ്റിംഗിൽ ജസ്പ്രീത് ബുംറ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റും സ്വന്തമാക്കുന്നു. എന്നിട്ടും ഇന്ത്യ ടെസ്റ്റ് തോറ്റു എന്ന് പറഞ്ഞാൽ പലർക്കും അതൊരു ഞെട്ടൽ തന്നെയാകും.
ബാറ്റിംഗിന് അനുകൂലമായ ട്രാക്കിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺ നേടിയപ്പോൾ പലരും ചോദിച്ച ഒരു കാര്യം, ഒരു 550 റൺസിന് മുകളിൽ നേടാനുള്ള സാധ്യത ഇന്ത്യക്ക് ഉണ്ടായിരുന്നില്ലേ? മധ്യനിരയും, വാലറ്റവും കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടത് ആയിരുന്നില്ലേ? ഈ ചോദ്യത്തിന്റെ ഒകെ കാരണം ഇംഗ്ലണ്ട് ബാറ്റിംഗ് നടന്നപ്പോൾ എല്ലാവർക്കും മനസിലായി. ഇന്ത്യ എങ്ങനെയാണോ കളിച്ചത് അത് പോലെ തന്നെ ഇംഗ്ലണ്ട് തിരിച്ചടിക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ച് റൺ കൂടി ഇന്ത്യക്ക് വേണ്ടത് ആയിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഉയർന്നത്.
എന്തായാലും തന്റെ ക്ലാസ് പ്രകടിപ്പിച്ച ജസ്പ്രീത് ബുംറ 5 വിക്കറ്റ് നേട്ടത്തോടെ ലീഡ് എന്ന ഇംഗ്ലണ്ട് സ്വപ്നത്തെ തകർത്തു. ശേഷം രണ്ടാം ഇന്നിങ്സിലും നന്നായി തന്നെ കളിച്ച ഇന്ത്യ കെഎൽ രാഹുലിന്റെ 137 റൺസിന്റെയും ഋഷഭ് പന്തിന്റെയും 118 റൺസിന്റെയും ബലത്തിൽ മറ്റൊരു കൂറ്റൻ സ്കോറിലേക്ക് പോകുക ആണെന്ന് തോന്നിച്ചതാണ്. എന്നാൽ ഇരുവരുടെയും വിക്കറ്റ് വീണതോടെ കളിമറന്ന ഇന്ത്യൻ സംഘം ഓരോന്നായി ഡ്രസിങ് റൂമിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങി. ഇതോടെ ഇംഗ്ലണ്ട് വിജയലക്ഷ്യം 400 റൺസിൽ താഴെയായി ഒതുങ്ങി. വെറും 364 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇതോടെ തന്നെ പാതി ജയിച്ച ഇംഗ്ലണ്ട്, എങ്ങനെയാണോ ഒരു ബാറ്റിംഗ് ട്രാക്കിൽ കളിക്കേണ്ടത്, അതുപോലെ തന്നെ ഇംഗ്ലണ്ട് എളുപ്പത്തിൽ തന്നെ 15 ഓവറുകൾ ബാക്കി നിൽക്കെ 5 വിക്കറ്റ് ജയവും സ്വന്തമാക്കി.
എന്തായാലും തോൽവിക്ക് പിന്നാലെ 5 സെഞ്ചുറികൾ നേടിയിട്ടും ഒരു മത്സരത്തിൽ പരാജയപ്പെടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഇത് ഒരു റെക്കോഡാണ്. ബാറ്റിംഗിൽ ടോപ് ഓർഡർ തിളങ്ങിയിട്ടും അവസരത്തിനൊത്ത് ഉയരാത്ത മധ്യനിരയും വാലറ്റവും, ഫീൽഡിങ്ങിലെ ദയനീയ പ്രകടനം, ബുംറ ഒഴികെ ഉള്ള താരങ്ങളുടെ ബോളിങ്ങിലെ സ്ഥിരത കുറവ്, ഇങ്ങനെ നിരവധി പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ അടുത്ത ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചുവരാൻ സാധിക്കു എന്ന് ഉറപ്പാണ്.
Discussion about this post