നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിന് സമീപം പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ എന്ന 21 കാരിയാണ് അറസ്റ്റിലായത്. വായിൽ ടിഷ്യൂപേപ്പർ തിരുകി കയറ്റിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവ് കാർത്തിക്ക് തന്നേക്കാൾ കുഞ്ഞിനെ സ്‌നേഹിക്കുന്നതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി മൊഴി നൽകി.
42 ദിവസങ്ങൾക്കു മുൻപാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചച്ത. ഇതിന് പിന്നാലെ കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞു വന്നിരുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഭാര്യയെയും കുഞ്ഞിനെയും കാണാനായി നാട്ടിൽ എത്തിയ കാർത്തിക് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അധികം വൈകാതെ, കുഞ്ഞ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് ബെനിറ്റ ജയയെ അറസ്റ്റ് ചെയ്തത്.












