പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു. ടിറാ താഴ്വരയിലെ മത്രെ ദാരാ ഗ്രാമത്തിലാണ് പാകിസ്താൻ സൈന്യം ആക്രമണം നടത്തിയത്.
തെഹ്രീകെ താലിബാൻ പാകിസ്താൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെല്ലാം എന്നാണ് വിവരം.
നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 2 മണിയോടെ പഷ്തൂൺ ഭൂരിപക്ഷമുള്ള മത്രെ ദാര ഗ്രാമത്തിൽ ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഗ്രാമത്തിന്റെ വലിയൊരു ഭാഗം തകർന്നു.
അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിൽ ഈ വർഷം ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ 605 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 138 സാധാരണക്കാരും 79 പാകിസ്താൻ പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
Discussion about this post