ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതെന്ന് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ്റെ വെളിപ്പെടുത്തൽ.ചിത്രത്തിൽ രൂപേഷ് എന്ന് തന്നെ പേരുള്ള വില്ലൻ കഥാപാത്രത്തെ രൂപേഷ് പീതാംബരൻ അവതരിപ്പിച്ചിരുന്നു
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യുടെ ആധിപത്യത്തിന് മേൽ കെ.എസ്.യു നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനമയെന്നും എന്നാൽ ചിത്രം വിജയിക്കണമെങ്കിൽ യഥാർത്ഥ സംഭവം നേരെ തിരിച്ചിടണമെന്ന് താൻ സംവിധായകനായ ടോം ഇമ്മട്ടിയോട് പഞ്ഞിരുന്നെന്നും രൂപേഷ് പറഞ്ഞു.
മഹാരാജാസ് കോളേജ് എസ്എഫ്ഐയുടെ കുത്തകയായിരുന്നു. കെ എസ് യുനെക്കൊണ്ട് കൊടി കുത്താൻ എസ് എഫ് ഐക്കാർ സമ്മതിക്കില്ല. യഥാർത്ഥ സംഭവത്തിലെ ജിനോ മെക്സിക്കൻ അപാരതയിൽ അഭിനയിച്ചിട്ടുമുണ്ട്. ടോം എഴുതുയ സ്ക്രിപ്റ്റിൽ നായകൻ കെ എസ് യു ആയിരുന്നു. എസ് എഫ് ഐ ആയിരുന്നു വില്ലൻ. പടം ഹിറ്റാകണമെങ്കിൽ യഥാർത്ഥ സംഭവം നേരെ തിരിച്ചിടണമെന്നു സംവിധായകനോട് പറയുകയായിരുന്നു എന്നും രൂപേഷ് പീതാംബരൻ പറഞ്ഞു.തിരക്കഥയിലെഴുതിയത് സത്യമാണെങ്കിലും തിരിച്ചിട്ടാലേ ഒരു വാണിജ്യ വിജയം ചിത്രത്തിന് കിട്ടൂ. അങ്ങനെ ചെയ്തെങ്കിൽ എന്താണ് പടം ബ്ലോക്ക്ബസ്റ്ററായില്ലേ എന്നും രൂപേഷ് ചോദിക്കുന്നുണ്ട്.
രൂപേഷ് പീതാംബരന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് ആരോപിച്ച് സംവിധായകൻ ടോം ഇമ്മട്ടി രംഗത്തെത്തിയിട്ടുണ്ട്.“അദ്ദേഹത്തിന്റെ പ്രസ്താവന കണ്ട് ഞാൻ ഞെട്ടിപ്പോയി, പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറഞ്ഞത്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം ഒരിക്കലും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതല്ല. ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന ചെഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ്, ഈ കഥയ്ക്ക് പ്രചോദനമായത്. മാത്രമല്ല ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആണ് ആദ്യം ഉണ്ടാകുന്നത്. ജൂഡ് ആന്റണിയുടെ തിരക്കഥയിലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഇടാൻ വെച്ചിരുന്ന പേരായിരുന്നു അത്”.
സ്ഫടികത്തിൽ’ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് രൂപേഷ് പീതാംബരൻ. പിന്നീട് ദുൽഖറിനെ നായകനാക്കി തീവ്രം, ടോവിനോ തോമസ് ചിത്രം യൂ ടൂ ബ്രൂട്ടസ് തുടങ്ങീ ചിത്രങ്ങളും രൂപേഷ് സംവിധാനം ചെയ്യുകയുണ്ടായി.












