ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. നിലവിലെ സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് യാത്രാ സൗകര്യങ്ങൾ കണ്ടെത്തണമെന്നും ഔദ്യോഗികമായി ഒഴിപ്പിക്കൽ നടപടികൾ (Evacuation) ഇപ്പോൾ സാധ്യമല്ലെന്നും ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി അറിയിച്ചു. യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഇസ്രായേൽ വിടാനുള്ള വഴികൾ പരിമിതമാണെന്നും ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നുമാണ് നിർദ്ദേശം.
എംബസിക്ക് പൗരന്മാരിൽ നിന്ന് നിരവധി സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെങ്കിലും നിലവിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാണ്. ബെൻ ഗുരിയൻ വിമാനത്താവളത്തിൽ വിമാനങ്ങൾ പരിമിതമാണെന്നും സർവീസുകൾ പുനരാരംഭിച്ചാൽ പോലും നേരത്തെ ടിക്കറ്റ് എടുത്തവർക്കായിരിക്കും മുൻഗണനയെന്നും എംബസി വ്യക്തമാക്കി. നിലവിൽ ഈജിപ്ത് വഴിയുള്ള പാതയാണ് പൗരന്മാർക്ക് മുന്നിലുള്ള പ്രധാന പോംവഴി. ഇസ്രായേൽ ടൂറിസം മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഷട്ടിൽ സർവീസ് വഴി ഈജിപ്തിലെ താബയിലേക്ക് കടക്കാനും അവിടെ നിന്ന് കെയ്‌റോ വഴി അമേരിക്കയിലേക്ക് മടങ്ങാനുമാണ് നിർദ്ദേശം.
അതേസമയം, ജോർദാൻ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും മൈക്ക് ഹക്കബി മുന്നറിയിപ്പ് നൽകി. അലൻബി ക്രോസിംഗിലെ നിയന്ത്രണങ്ങളും വിമാന സർവീസുകളിലെ അസ്ഥിരതയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇറാൻ്റെ പ്രത്യാക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ അമേരിക്കൻ എംബസിക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽ യുദ്ധം പടരുന്നതിനാൽ മധ്യപൂർവ്വേഷ്യയിലെ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും സാധ്യമായ വാണിജ്യ വിമാനങ്ങളിൽ രാജ്യം വിടാനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.












