2026 ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം അതുൽ വാസൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യയുമായി കളിക്കില്ലെന്ന നിലപാട് തുടരുകയാണെങ്കിൽ പാകിസ്ഥാനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുന്നത് ബ്ലാക്ക്‌മെയിലിംഗിന് തുല്യമാണെന്ന് വാസൻ പ്രതികരിച്ചു. പാകിസ്ഥാൻ ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഐസിസിക്ക് അവരെ പുറത്താക്കുകയല്ലാതെ മറ്റ് വഴികളില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുമെന്ന് അവർ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പുകളിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനുള്ള മോശം റെക്കോർഡ് കാരണമാകാം അവർ പിന്മാറാൻ ആഗ്രഹിക്കുന്നതെന്ന് വസൻ പരിഹസിച്ചു. “എങ്ങനെയയാലും തോൽക്കുമെന്ന് അവർക്കറിയാം, കളിക്കാത്തതുവഴി നാണക്കേട് കുറയ്ക്കാമെന്ന് കളിക്കാർ കരുതിയിട്ടുണ്ടാകാം,” അദ്ദേഹം കൂട്ടിചേർത്തു.
ഏകദിന, ടി20 ലോകകപ്പുകളിലായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 16 മത്സരങ്ങളിൽ 15 എണ്ണത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ടി20 ലോകകപ്പിൽ നടന്ന എട്ട് പോരാട്ടങ്ങളിൽ ഏഴിലും ഇന്ത്യയാണ് വിജയിച്ചത്. പാകിസ്ഥാൻ മത്സരം ബഹിഷ്‌കരിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് നേരിട്ട് രണ്ട് പോയിന്റുകൾ ലഭിക്കും. ഇത് പാകിസ്ഥാന്റെ തോൽവിയായി കണക്കാക്കപ്പെടുകയും അവരുടെ നെറ്റ് റൺറേറ്റിനെ സാരമായി ബാധിക്കുകയും ചെയ്യും.












Discussion about this post