ലോകം ഉറ്റുനോക്കിയ ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യൻഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവ (Tariff) 18 ശതമാനമായി കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. മുൻപുണ്ടായിരുന്ന 50 ശതമാനം വരെയുള്ള കടുത്ത നികുതിഭാരമാണ് ഇതോടെ ഒഴിയുന്നത്. വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പത്ത് പ്രധാന നിർദ്ദേശങ്ങളടങ്ങിയ കരാർചട്ടക്കൂടാണ് പുറത്തുവന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് ഈ ‘മാസ്’ പ്രഖ്യാപനം നടത്തിയത്. “ഇന്ത്യ എന്റെ സുഹൃത്തായ മോദിയുടെ രാജ്യമാണ്, അവർക്കായി നികുതികുറയ്ക്കുന്നു” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
കരാർ പ്രകാരം തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് പുതിയ പ്രഖ്യാപനം വലിയആശ്വാസമാകും. പാകിസ്ഥാൻ (19%), ബംഗ്ലാദേശ് (20%) തുടങ്ങിയ അയൽരാജ്യങ്ങളേക്കാൾകുറഞ്ഞ നികുതി നിരക്കാണ് ഇപ്പോൾ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കരാറിലെ പ്രധാന പത്ത് പോയിന്റുകൾ ഇവയാണ്:
യുഎസ് ചുമത്തുന്ന നികുതി 18 ശതമാനത്തിലേക്ക് താഴ്ത്തി.
500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങും.
അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇളവുകൾ.
റഷ്യൻ എണ്ണ ഇറക്കുമതിയിൽ നിന്നുള്ള പിൻമാറ്റം.
മെഡിക്കൽ ഉപകരണങ്ങളുടെ വ്യാപാരത്തിലുള്ള തടസ്സങ്ങൾ നീക്കും.
ഐടി, ടെക്നോളജി മേഖലകളിൽ കൂടുതൽ സഹകരണം.
പ്രതിരോധ മേഖലയിൽ അടുത്ത പത്ത് വർഷത്തേക്കുള്ള പുതിയ പദ്ധതികൾ.
ഫാർമസ്യൂട്ടിക്കൽസ്, രത്നങ്ങൾ എന്നിവയ്ക്ക് നികുതി രഹിത പ്രവേശനത്തിന് സാധ്യത.
അമേരിക്കൻ എനർജി, കൽക്കരി മേഖലകളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കും.
ഉഭയകക്ഷി വ്യാപാര കരാറിനായുള്ള (BTA) വേഗത്തിലുള്ള നീക്കങ്ങൾ
ഈ കരാർ ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ കരുത്താകുമെന്ന് പിയൂഷ് ഗോയൽവ്യക്തമാക്കി. അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ കൂടുതൽ വിലക്കുറവിൽലഭ്യമാകുന്നത് കയറ്റുമതി വർദ്ധിപ്പിക്കാനും രാജ്യത്ത് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾസൃഷ്ടിക്കാനും സഹായിക്കും.










Discussion about this post