മുഹമ്മദ് സിറാജിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 24 മണിക്കൂർ ഒരു സിനിമാക്കഥ പോലെയായിരുന്നു. സ്പെയിനിലെ മഡ്രിഡിൽ ഫുട്ബോൾ കളി കാണാൻ ടിക്കറ്റെടുത്ത് തയ്യാറായിരുന്ന ഹൈദരാബാദിന്റെ സ്വന്തം ‘മിയാൻ’ ഇന്ന് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലെ നായകനായി മാറിയിരിക്കുന്നു. എല്ലാം വിധി നിശ്ചയിച്ചതുപോലെ നടന്നുവെന്ന് വിശ്വസിക്കാനാത്ത കണ്ണുകളോടെ സിറാജ് പറയുന്നു.
ഹൈദരാബാദ് ടീമിനെ രഞ്ജി ട്രോഫിയിൽ നയിച്ചതിന് ശേഷം കിട്ടിയ ഇടവേള ആഘോഷിക്കാൻ തയ്യാറെടുക്കുകയായിരുന്നു സിറാജ്. അടുത്തയാഴ്ച മാഡ്രിഡിൽ നടക്കുന്ന റയൽ മഡ്രിഡ് – റയൽ സൊസൈഡാഡ് മത്സരം കാണാൻ പോകാനായിരുന്നു പ്ലാൻ. അതിനിടയിൽ വീട്ടിൽ കുടുംബത്തോടൊപ്പം റംസാൻ വ്രതം നോറ്റ് വിശ്രമിക്കാനിരിക്കെയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ ആ സന്ദേശം വരുന്നത്: “മിയാൻ ബാഗ് പാക്ക് കർക്കേ ആജാ (ബാഗ് പാക്ക് ചെയ്ത് വേഗം വരൂ)”.
ആദ്യമൊന്നും സിറാജ് ഇത് വിശ്വസിച്ചിരുന്നില്ല. താൻ ലോകകപ്പ് പ്ലാനുകളിൽ ഇല്ലെന്ന് ഉറപ്പിച്ചിരുന്ന സിറാജ്, സൂര്യകുമാർ തന്നെ കളിയാക്കുകയാണെന്നാണ് കരുതിയത്. എന്നാൽ സെലക്ടർ പ്രഗ്യാൻ ഓജയുടെയും കോച്ച് അഡ്രിയാൻ ലെ റൂക്‌സിന്റെയും കോളുകൾ കൂടി വന്നതോടെ സിറാജിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. ഹർഷിത് റാണയ്ക്ക് പരിക്കേറ്റതും ജസ്പ്രീത് ബുംറയ്ക്ക് അപ്രതീക്ഷിതമായി പനി ബാധിച്ചതുമാണ് സിറാജിന് വഴി തുറന്നത്. മുംബൈയിൽ വെളുപ്പിന് 3 മണിക്ക് ടീമിനൊപ്പം ചേർന്ന സിറാജ് ഏതാനും മണിക്കൂറുകൾക്ക് ശേഷം ലോകകപ്പ് ജഴ്സിയണിഞ്ഞ് കളിക്കാനിറങ്ങി. 557 ദിവസങ്ങൾക്ക് ശേഷം ടി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സിറാജ്, അമേരിക്കൻ പടയുടെ നട്ടെല്ലൊടിച്ചു.
എന്തായാലും പരിശീലനമില്ലാത്ത കുറവ് ഒന്നും പ്രകടനത്തിൽ കാണിക്കാത്ത 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ സിറാജ് തന്റെ ക്ലാസ്സ് പ്രകടിപ്പിച്ചു. എന്തായാലും അടുത്ത മത്സരത്തിൽ ജസ്പ്രീത് ബുംറ പനി മാറി തിരിച്ചെത്തുമ്പോൾ ആര് പുറത്തിരിക്കും? ഈ ചോദ്യം വളരെ പ്രസക്തമാണ്. സാധാരണയായി അർഷ്ദീപ് സിംഗും മുഹമ്മദ് സിറാജും തമ്മിലാണ് മൂന്നാം പേസറുടെ സ്ഥാനത്തിനായി മത്സരം നടക്കാറുള്ളത്.
എന്നാൽ ഇന്നലത്തെ സിറാജിന്റെ സ്വിംഗ് ബൗളിംഗ് കണ്ട് അദ്ദേഹത്തെ പുറത്തിരുത്താൻ മാനേജ്‌മെന്റ് മടിച്ചേക്കും. പുതിയ പന്തിൽ സിറാജ് കാണിക്കുന്ന കൃത്യത ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുന്നുണ്ട്. സിറാജും ബുംറയും ഒന്നിച്ചു പന്തെറിയുകയാണെങ്കിൽ ലോകത്തിലെ ഏത് ബാറ്റിംഗ് നിരയും വിറയ്ക്കുമെന്ന് ഉറപ്പാണ്.












Discussion about this post