ഒരു ഗ്രാമീണ വിദ്യാലയത്തിലെ സ്നേഹനിധിയായ ചിത്രരചന അധ്യാപകനാണ് ബാലൻ (മമ്മൂട്ടി). വലിയൊരു തറവാട്ടിലെ അംഗമായ ബാലന് അമ്മയും സഹോദരങ്ങളും ഭാര്യയും കുട്ടികളുമടങ്ങുന്ന സന്തുഷ്ടമായ ഒരു കുടുംബമുണ്ട്. എല്ലാവർക്കും പ്രിയപ്പെട്ടവനാണ് അയാൾ. എന്നാൽ ആ കുടുംബത്തെ വേട്ടയാടുന്ന ഒരു ശാപമുണ്ട്—തറവാട്ടിലെ പുരുഷന്മാരിൽ ഒരാൾക്ക് ഭ്രാന്ത് വരും എന്ന വിശ്വാസം. ഇത്തരത്തിൽ രോഗമുള്ള ബാലന്റെ അമ്മാവനെ താമസിപ്പിച്ചിരിക്കുന്നത് ഒരു ഇരുട്ടുമുറിയിലാണ്.
തറവാട്ടിലെ മറ്റാരുമായിട്ടും ബന്ധമില്ലാത്ത ആ മുറിയിൽ താമസിക്കുന്ന അമ്മാവൻ ഒരു ദിവസം മരിച്ചതോടെ ആ നാട്ടിൽ ഒരു ചോദ്യം പതുക്കെ ഉയർന്നു. തറവാട്ടിലെ അടുത്ത ഭ്രാന്തൻ ആരാണ്? ബാലൻ ആണോ അതോ അയാളുടെ അനുജൻ ഗോപിയാനോ( മുകേഷ്) കഥാപാത്രമാണോ എന്നതായി ചോദ്യം. അതിനിടയിൽ എല്ലാ പ്രശ്നങ്ങളും സംശയങ്ങളും തുടങ്ങി ബാലന്റെ ജീവിതത്തിലെ പ്രതിസന്ധികൾക്ക് കാരണമായ ആ സംഭവം നടന്നു, അയാൾ ഒരു ദുസ്വപ്നം കാണുന്നു.
ആ രാത്രിയിൽ ബാലൻ കാണുന്ന ദു:സ്വപ്നവും തുടർന്നുണ്ടാകുന്ന ചെറിയ ചില അസ്വാഭാവിക പെരുമാറ്റങ്ങളും വീട്ടുകാരിലും നാട്ടുകാരിലും സംശയം ജനിപ്പിക്കുന്നു. അമ്മാവന് പിന്നാലെ ബാലനും ഭ്രാന്ത് ബാധിച്ചോ എന്ന ചോദ്യം ഉയരുന്നു. ബാലൻ ചെയ്യുന്ന ഓരോ സാധാരണ കാര്യത്തിലും ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ ചുറ്റുമുള്ളവർ ശ്രമിച്ചു തുടങ്ങുന്നു. സ്നേഹിച്ചിരുന്നവർ പോലും സംശയത്തോടെ നോക്കുമ്പോൾ ബാലൻ മാനസികമായി തളരുന്നു. തന്നെ ഇത്രയുംനാളും സ്നേഹിച്ചവർ തന്നെ തന്റെ അടുത്ത് വരെ പേടിക്കുന്നതും, തന്നെ കണ്ടാൽ സംസാരിക്കാതെ പോകുന്നതും കൂടിയാകുന്നതോടെ ഭ്രാന്തിനെക്കാൾ മോശമായ അവസ്ഥയിലേക്ക് അയാളെ എത്തിക്കുന്നു.
ശേഷം എന്താണ് അയാളുടെ ജീവിതത്തിൽ നടക്കുന്നത് എന്നാണ് തനിയാവർത്തനം ചർച്ച ചെയ്യുന്നത്. സിബി മലയിലിന്റെ സംവിധാനത്തിൽ ലോഹിതദാസിന്റെ മാന്ത്രിക തൂലികയിൽ വിരിഞ്ഞ ഈ ചിത്രം സമൂഹത്തോട് ചില കാര്യങ്ങൾ പറയുന്നുണ്ട്. ഇന്നും കാലിക പ്രസക്തിയുള്ള ഒരുപാട് കാര്യങ്ങൾ ലോഹിതാദാസ് ബാലൻ മാഷിന്റെ ജീവിതത്തിലൂടെ കാണിക്കുമ്പോൾ സിനിമ കാണാത്ത ആളുകൾ ഇതൊന്ന് കാണേണ്ടതാണ്.













Discussion about this post