ടി20 ലോകകപ്പിൽ ഇന്ന് നമീബിയയെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകർന്ന് സ്റ്റാർ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ തിരിച്ചുവരവ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഐതിഹാസികമായ ‘കബാലി’ ഡയലോഗ് പറഞ്ഞുകൊണ്ടാണ് താൻ പൂർണ്ണ സജ്ജനായി ടീമിൽ തിരിച്ചെത്തിയ വിവരം സുന്ദർ ആരാധകരെ അറിയിച്ചത്. “വന്തിട്ടേന്ന് ചൊല്ല്, തിരുമ്പി വന്തിട്ടേന്ന് ചൊല്ല്” (ഞാൻ വന്നുവെന്ന് പറയൂ, തിരിച്ചു വന്നുവെന്ന് പറയൂ) എന്ന സുന്ദറിന്റെ വീഡിയോ ബിസിസിഐ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
പരിക്കിനെത്തുടർന്ന് യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരം നഷ്ടമായ താരം ഡൽഹിയിൽ ടീമിനൊപ്പം ചേർന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനത്തിലായിരുന്നു താരം. നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും താരം സജീവമായി പങ്കെടുത്തു. വരാനിരിക്കുന്ന പാകിസ്ഥാൻ പോരാട്ടത്തിന് മുൻപ് മാച്ച് ഫിറ്റ്‌നസ് തെളിയിക്കാൻ സുന്ദറിനെ ഇന്ന് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെയേറ്റ വാരിയെല്ലിലെ പരിക്ക് മൂലമാണ് വാഷിംഗ്ടൺ സുന്ദറിന് കുറച്ചു കാലം ടീമിന് പുറത്തിരിക്കേണ്ടി വന്നത്. തുടർന്ന് നടന്ന ടി20 പരമ്പരയും താരത്തിന് നഷ്ടമായിരുന്നു. എങ്കിലും താരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പകരക്കാരനെ പ്രഖ്യാപിക്കാതെ ബിസിസിഐ സുന്ദറിനായി കാത്തിരിക്കുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവ് ടീം ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ട് കരുത്ത് വർദ്ധിപ്പിക്കും.
മത്സരത്തിൽ ആത്മവിശ്വാസത്തോടെയാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്. ഫെബ്രുവരി 15-ന് പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന വമ്പൻ പോരാട്ടത്തിന് മുൻപ് ടീമിന്റെ താളം കണ്ടെത്തുക എന്നതാണ് ഈ മത്സരത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യൻ നിരയിലെ പ്രധാന ചർച്ചാവിഷയം ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയാണ്. കഠിനമായ വയറിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ബുധനാഴ്ചയാണ് ഡിസ്ചാർജ് ആയത്. പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപ് അഭിഷേകിന് പൂർണ്ണ വിശ്രമം നൽകാൻ തീരുമാനിച്ചാൽ, മലയാളി താരം സഞ്ജു സാംസൺ ലോകകപ്പിൽ തന്റെ അരങ്ങേറ്റം കുറിച്ചേക്കും. ഇഷാൻ കിഷനൊപ്പം സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഇഷാന് ഇന്നലെ പരിശീലനത്തിനിടെ പരിക്ക് പറ്റിയെങ്കിലും താരം ഇന്ന് കളിക്കും എന്ന് തന്നെയാണ് വരുന്ന വാർത്തകൾ.
ബൗളിങ് നിരയിൽ ഇന്ത്യക്ക് വലിയ ആശ്വാസമായി ജസ്പ്രിത് ബുംറ തിരിച്ചെത്തുന്നു. പനിയെത്തുടർന്ന് യുഎസ്എയ്ക്കെതിരായ ആദ്യ മത്സരം നഷ്ടമായ ബുംറ ഇപ്പോൾ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ബുംറ എത്തുന്നതോടെ പേസ് നിരയിൽ മുഹമ്മദ് സിറാജിനോ അർഷ്ദീപ് സിങ്ങിനോ വിശ്രമം അനുവദിച്ചേക്കാം. ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും, റൊട്ടേഷൻ പോളിസിയുടെ ഭാഗമായി സിറാജ് പുറത്തിരിക്കാനാണ് സാധ്യത കൂടുതൽ.
ഡൽഹിയിലെ പിച്ചിൽ സ്പിന്നർമാർക്ക് കൂടുതൽ ആധിപത്യം ലഭിക്കാനിടയുള്ളതിനാൽ ടീം ഘടനയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. കുൽദീപ് യാദവിനെ തന്റെ “ഹോം ഗ്രൗണ്ടിൽ” പരീക്ഷിക്കാൻ മാനേജ്‌മെന്റ് മുതിർന്നേക്കും എന്നും വാർത്തകൾ ഉണ്ട്.












Discussion about this post