ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ നിർണ്ണായക മാറ്റം നിർദ്ദേശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. ഫിനിഷർ റിങ്കു സിംഗിനെ പുറത്തിരുത്തി സഞ്ജു സാംസണെ ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ചാണ് കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിച്ചത്.
ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. അഭിഷേക് ശർമ്മ ടീമിലേക്ക് മടങ്ങിവരുമ്പോൾ സഞ്ജുവിനെ ഒഴിവാക്കുന്നതിന് പകരം റിങ്കു സിംഗിനെ മാറ്റി നിർത്തണമെന്നാണ് കൈഫിന്റെ പക്ഷം.
പാകിസ്ഥാന്റെ ബൗളിംഗ് സ്പിന്നിനെ വളരെയധികം ആശ്രയിച്ചാണെന്ന് കൈഫ് ചൂണ്ടിക്കാട്ടി. “സഞ്ജു സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന താരമാണ്. ഏഷ്യാ കപ്പിൽ അഞ്ചാം നമ്പറിലും ആറാം നമ്പറിലും അദ്ദേഹം കളിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെ മുമ്പ് നടന്ന മത്സരത്തിലും സഞ്ജു മധ്യനിരയിൽ തിളങ്ങിയിരുന്നു. അതിനാൽ അഭിഷേകിനെ ഓപ്പണറാക്കി സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിക്കുന്നത് ടീമിനെ കൂടുതൽ കരുത്തരാക്കും,” കൈഫ് പറഞ്ഞു.
റിങ്കു സിംഗിന്റെ ഫോമിനെക്കുറിച്ചും കൈഫ് ആശങ്ക പ്രകടിപ്പിച്ചു. “റിങ്കു ഒരു മികച്ച കളിക്കാരനാണ്, അതിൽ സംശയമില്ല. പക്ഷേ ഇത് അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പാണ്. ലോകകപ്പിന്റേതായ സമ്മർദ്ദം റിങ്കുവിൽ കാണാനുണ്ട്. സാധാരണയായി റിങ്കു പുറത്താകാറുള്ള രീതിയിലല്ല കഴിഞ്ഞ മത്സരങ്ങളിൽ പുറത്തായത്. രണ്ട് മത്സരങ്ങളിൽ നിന്നായി വെറും ഏഴ് റൺസ് മാത്രമാണ് റിങ്കുവിന് നേടാനായത്,” കൈഫ് നിരീക്ഷിച്ചു.
സഞ്ജു ഒരു പരിചയസമ്പന്നനായ ബാറ്ററും മികച്ച ക്യാപ്റ്റനുമാണെന്നത് ടീമിന് ഗുണകരമാകുമെന്ന് കൈഫ് കരുതുന്നു. നമീബിയക്കെതിരെ ഓപ്പണറായി ഇറങ്ങി 8 പന്തിൽ 22 റൺസ് നേടിയ സഞ്ജുവിന്റെ ആക്രമണശൈലിയെ കൈഫ് പ്രശംസിച്ചു. ടി20 കരിയറിൽ ഓപ്പണറായി സഞ്ജു മികച്ച റെക്കോർഡ് സൂക്ഷിക്കുന്നുണ്ടെങ്കിലും മധ്യനിരയിലും അദ്ദേഹത്തെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.












Discussion about this post