തലമുറകളായി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു ശീലമാണ് സ്ത്രീകൾ മോട്ടോർ സൈക്കിളിന് പിന്നിൽ യാത്ര ചെയ്യുമ്പോൾ രണ്ട് കാലുകളും ഒരു വശത്തേക്ക് വച്ച് ഇരിക്കുന്നത്. അമ്മമാരും മുത്തശ്ശിമാരും തുടങ്ങിവച്ച ഈ രീതി ഇന്നും വലിയ ചോദ്യങ്ങളില്ലാതെ തുടരുന്നു. എന്നാൽ ഇതിന് പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളേക്കാൾ ഉപരിയായി നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂഹിക നിയമങ്ങളും യൂറോപ്യൻ അധിനിവേശത്തിന്റെ ബാക്കിപത്രവുമാണെന്ന് വെളിപ്പെടുത്തുകയാണ് പ്രശസ്ത ബൈക്കറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ സീനിത്ത് ഇർഫാൻ. യഥാർത്ഥത്തിൽ ദക്ഷിണേഷ്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതിരുന്ന ഈ രീതി മധ്യകാല യൂറോപ്പിലെ പ്രഭുക്കന്മാർക്കിടയിലാണ് ഉത്ഭവിച്ചത്.
പതിനാലാം നൂറ്റാണ്ടിൽ ബൊഹീമിയയിലെ ആനി രാജകുമാരി കുതിര സവാരി നടത്തുമ്പോൾ കാലുകൾ ഒരു വശത്തേക്ക് വെച്ച് ഇരുന്നതാണ് ഇതിന്റെ തുടക്കമെന്നാണ് ചരിത്രം പറയുന്നത്. അക്കാലത്ത് പുരുഷന്മാരെപ്പോലെ കുതിരയുടെ ഇരുവശത്തും കാൽ വെച്ച് യാത്ര ചെയ്യുന്നത് സ്ത്രീകൾക്ക് യോജിച്ചതല്ലെന്നും അത് മാന്യതയ്ക്ക് നിരക്കാത്തതാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ഈ ‘സദാചാര ബോധം’ ബ്രിട്ടീഷ് അധിനിവേശത്തിലൂടെയാണ് ഭാരതമുൾപ്പെടെയുള്ള രാജ്യങ്ങളിലെത്തിയത്. കുതിരകളിൽ നിന്ന് മോട്ടോർ സൈക്കിളുകളിലേക്ക് കാലം മാറിയെങ്കിലും സ്ത്രീകളുടെ ഈ ഇരിപ്പുരീതി മാത്രം മാറിയില്ല. മാന്യതയുടെയും പാരമ്പര്യത്തിന്റെയും പേരിൽ ഇത് ഇന്നും തുടരുന്നു.
നമ്മുടെ നാടിന്റെ വീരചരിത്രത്തിൽ റാണി ലക്ഷ്മിബായിയെപ്പോലുള്ളവർ പുരുഷന്മാരെപ്പോലെ തന്നെ കുതിരപ്പുറത്ത് സവാരി ചെയ്യുകയും യുദ്ധം നയിക്കുകയും ചെയ്തിരുന്നവരാണ്. ഭാരതീയ സ്ത്രീകൾക്ക് ഇത്തരം വേർതിരിവുകൾ പണ്ടുകാലത്ത് ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണ് ഝാൻസി റാണിയുടെ പോരാട്ട ചരിത്രം. എന്നാൽ പാശ്ചാത്യ അധിനിവേശത്തോടെ നമ്മുടെ തനിമയാർന്ന രീതികൾക്ക് മേൽ വിക്ടോറിയൻ സദാചാരം ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇന്ന് സാരിയും ചുരിദാറും ധരിച്ച് യാത്ര ചെയ്യുമ്പോഴുള്ള സൗകര്യവും സുരക്ഷയും മുൻനിർത്തി പലരും ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും, ഇതിന്റെ വേരുകൾ തേടിപ്പോയാൽ ചെന്നെത്തുന്നത് പഴയകാല യൂറോപ്യൻ ചിന്താഗതികളിലാണ്. സീനിത്ത് ഇർഫാന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പലർക്കും ഇത് പുതിയൊരു അറിവാണെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.










Discussion about this post