ചെന്നൈയുടെ രാജവീഥികളിൽ ‘തല’ എന്ന രണ്ടക്ഷരം ഒരു മന്ത്രമായി മാറിയിട്ട് ഇന്ന് 18 വർഷം തികയുന്നു. 2008-ലെ ആ ലേലപ്പകൽ മുതൽ 2023-ലെ ആവേശക്കടൽ വരെ, മഞ്ഞക്കുപ്പായത്തിൽ എം.എസ്. ധോണി കെട്ടിപ്പടുത്തത് വെറുമൊരു ടീമിനെയല്ല, ഒരു സാമ്രാജ്യത്തെയാണ്.
ക്രിക്കറ്റ് ലോകം ഐപിഎൽ എന്ന പുതിയ വിപ്ലവത്തിലേക്ക് കണ്ണ് തുറന്ന ദിവസം. ലേല ഹാളിൽ ടീമുകൾ താരങ്ങൾക്കായി പോരടിക്കുന്നു. ഒടുവിൽ, 1.5 മില്യൺ ഡോളറിന് ഇന്ത്യയുടെ പ്രിയപ്പെട്ട ‘ക്യാപ്റ്റൻ കൂളിനെ’ ചെന്നൈ സ്വന്തമാക്കുന്നു. എല്ലാ ടീമുകളും ഭാഗമായ ആവേശകരമായ ലേലം വിളിക്കൊടുവിൽ ആയിരുന്നു അന്നത്തെ ഉയർന്ന തുകക്ക് ധോണി ചെന്നൈ പാളയത്തിലെത്തിയത്. എന്തായാലും അന്ന് ചെന്നൈയുടെ മണ്ണിൽ വീണ ആ വിത്ത് പിന്നീട് പടർന്നു പന്തലിച്ചത് അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളിലേക്കുമാണ്.
വെറുമൊരു നായകൻ എന്നതിലുപരി ചെന്നൈയുടെ ഒരു ‘മാന്ത്രികൻ’ ആയി ധോണി മാറി. ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിലെത്തിച്ച ധോണി 2010 & 2011 തുടർച്ചയായ രണ്ട് ഐപിഎൽ കിരീടങ്ങൾ നേടി ചെന്നൈയെ അജയ്യരാക്കി. അതേ വർഷം തന്നെ CLT20 നേടിയും അദ്ദേഹം തന്റെ കരുത്ത് തെളിയിച്ചു. പിന്നീട് 2014 ൽ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ചെന്നൈയുടെ ഷെൽഫിലെത്തി.
അതിനിടയിൽ വലിയ പ്രതിസന്ധിയെ അതിജീവിച്ച് 2018 ൽ രണ്ട് വർഷത്തെ വിലക്കിന് ശേഷം തിരിച്ചുവന്ന ടീം. പലരും അവരെ ‘ഡാഡീസ് ആർമി’ എന്ന് വിളിച്ചു. പക്ഷേ, കിരീടം ചൂടി ധോണി മറുപടി നൽകി. അതൊരു സിനിമയെക്കാൾ വലിയ തിരിച്ചുവരവായിരുന്നു. പ്രായം വെറുമൊരു സംഖ്യയാണെന്ന് തെളിയിച്ച് 2021-ലും, ഒടുവിൽ ഗുജറാത്തിനെതിരായ ആ ആവേശപ്പോരാട്ടത്തിൽ 2023-ലും ധോണി കപ്പ് ഉയർത്തി. ധോണിയുടെ ക്യാപ്റ്റൻസി ഒരു ചെസ്സ് കളി പോലെയാണ്. എതിരാളി ചിന്തിക്കുന്നതിനും മുൻപേ ധോണി തന്റെ കരുക്കൾ നീക്കി കഴിഞ്ഞിരിക്കും.
18 വർഷം മുൻപ് ഇതേ ദിവസം ചെന്നൈക്കൊപ്പം ചേർന്ന ധോണി ഇന്ന് വെറുമൊരു കളിക്കാരനല്ല, ആ നഗരത്തിന്റെ അടയാളമാണ്.













Discussion about this post