സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ നിത്യ (ശോഭന) അഴിമതിക്കാരനായ ആഭ്യന്തര മന്ത്രിയായ എംഎസ്.വിയെയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ രാജൻ ഫിലിപ്പിനെയും (കൊച്ചിൻ ഹനീഫ) കുടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ശക്തരായ ഇവർക്കെതിരെ തെളിവുകൾ കണ്ടെത്താൻ നിത്യക്ക് സാധിക്കുന്നില്ല.
ഈ സമയത്താണ് ‘സൂപ്പർമാൻ’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു അജ്ഞാതൻ നിത്യയെ സഹായിക്കാൻ എത്തുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ നിയമവിരുദ്ധമായ വഴികളിലൂടെ തെളിവുകൾ ശേഖരിച്ച് പോലീസിന് നൽകുന്നു. തന്റെ എതിരാളികളെ ഓരോരുത്തരെയായി കുടുക്കാൻ നിത്യയെ ഒരു ആയുധമായി ഉപയോഗിക്കുകയാണ് ഇയാൾ ചെയ്യുന്നത്. തങ്ങളെ സഹായിക്കുന്ന സൂപ്പർമാൻ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ അറിയുന്ന നിത്യ അയാളെ കുടുക്കാൻ ശ്രമിക്കുന്നു.
കഥ പുരോഗമിക്കുമ്പോൾ സൂപ്പർമാന്റെ യഥാർത്ഥ പേര് ഹരീന്ദ്രൻ (ജയറാം) എന്നാണെന്ന് വെളിപ്പെടുന്നു. തന്റെ കുടുംബത്തെ തകർത്ത ആഭ്യന്തര മന്ത്രിയോടും രാജൻ ഫിലിപ്പിനോടും പകരം വീട്ടാനാണ് അയാൾ ഈ വേഷം കെട്ടുന്നത്.
നിയമത്തിന്റെ വഴിയിലൂടെ അവരെ ശിക്ഷിക്കാൻ സാധിക്കാത്തതുകൊണ്ട്, നീതിന്യായ വ്യവസ്ഥയെ തന്ത്രപരമായി ഉപയോഗിച്ച് അവരെ പൂട്ടാൻ ഹരീന്ദ്രൻ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് സൂപ്പർമാൻ എന്ന 1997-ൽ റാഫി-മെക്കാർട്ടിൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന സിനിമയുടെ ഇതിവൃത്തം. ഇതിനിടയിൽ ഹരീന്ദ്രനും നിത്യയും തമ്മിലുള്ള പ്രണയവും, ജഗദീഷ്, ഇന്നസെന്റ്, ജനാർദ്ദനൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഹാസ്യ രംഗങ്ങളും സിനിമയെ കൂടുതൽ രസകരമാക്കുന്നു.
സിനിമയിൽ ജഗദീഷ് അവതരിപ്പിച്ച SI ബാലചന്ദ്രൻ തുടക്കം മുതൽ ഒടുക്ക വരെ കൗണ്ടറുകൾ അടിച്ചും, മുഖഭാവം കൊണ്ടും നമ്മളെ ചിരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പ്രശസ്തമായ കോടതി രംഗത്തിൽ ബാലചന്ദ്രനെ സൂപ്പർമാന്റെ കഥാപാത്രം ക്രോസ് വിസ്താരം ചെയ്യുന്ന രംഗമുണ്ട്. ഇന്നും റിപീറ് വാല്യൂ ഉള്ള കോമഡി രംഗത്തിൽ ജയറാം ചോദിക്കുന്ന ചോദ്യം ഇങ്ങനെയാണ്:
ഈ ആഭരണങ്ങൾ കണ്ടെടുത്തതിന് ശേഷം സൃഷ്ടിക്കപ്പെട്ട കേസാണിതെന്നു ഞാൻ പറഞ്ഞാൽ അത് നിങ്ങൾ നിഷേധിക്കുകയാണെങ്കിൽ ഈ കോടതിയെയും പോലീസ് ഡിപ്പാർട്ട്മെന്റിനെയും അവഹേളിക്കുന്നതിനു തുല്യമാണെന്ന് ഞാൻ പറഞ്ഞാൽ അതൊരു നുണയല്ലെന്നു താങ്കൾപറഞ്ഞാൽ അത് ശരിയാണോ തെറ്റാണോ?
അത് പിന്നെ ചൂടായതുകൊണ്ട്, എസിയൊന്നും ഇല്ലാത്ത കൊണ്ട് എന്നൊക്കെ പറഞ്ഞ് ജഗദിഷ് നിൽക്കുന്ന സീനിൽ ജയറാം ചോദിക്കുന്ന ആ ചോദ്യത്തിന്റെ അർത്ഥം ആർക്കെങ്കിലും മനസ്സിലായോ. ടെൻഷൻ അടിച്ച് എന്താണ് സൂപ്പർമാൻ ചോദിക്കുന്നത് എന്ന് മനസിലാകാതെ നിൽക്കുന്ന ജഗദിഷിന്റെ അതെ മനോഭാവമാണ് കാണുന്ന നമുക്കും തോന്നുന്നത്.












