സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കാൻ താൻ നടത്തിയ കടുത്ത പോരാട്ടങ്ങളെക്കുറിച്ചും അതിനായി അനുഭവിച്ച ശാരീരിക വേദനകളെക്കുറിച്ചും മനസ്സ് തുറന്ന് മുൻ പാക് വേഗരാജാവ് ഷോയബ് അക്തർ. ഇന്ത്യക്കെതിരായ മത്സരങ്ങളിൽ വേദന സംഹാരി ഗുളികകളും കുത്തിവെയ്പ്പുകളും എടുത്താണ് താൻ പന്തെറിഞ്ഞിരുന്നതെന്ന് അക്തർ വെളിപ്പെടുത്തി.
1999-ലെ കൊൽക്കത്ത ടെസ്റ്റിൽ രാഹുൽ ദ്രാവിഡിനെയും സച്ചിനെയും അടുത്തടുത്ത പന്തുകളിൽ ക്ലീൻ ബൗൾഡ് ചെയ്ത് ആരാധകരെ നിശബ്ദനാക്കിയ അക്തർ, ആ മത്സരങ്ങൾക്കായി താൻ നൽകിയ വിലയെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പാകിസ്ഥാനി ക്രിക്കറ്റ് ഷോയിൽ സംസാരിക്കവെയാണ് അക്തർ പഴയ കാര്യങ്ങൾ പങ്കുവെച്ചത്. സച്ചിന്റെ വിക്കറ്റ് ആര് വീഴ്ത്തുമെന്ന കാര്യത്തിൽ താനും സ്പിന്നർ സഖ്‌ലൈൻ മുഷ്താഖും തമ്മിൽ ബെറ്റ് വെക്കാറുണ്ടായിരുന്നുവെന്ന് അക്തർ പറഞ്ഞു. “സച്ചിനെ താൻ പുറത്താക്കുമെന്ന് സഖ്‌ലൈൻ പറയുമായിരുന്നു. എന്നാൽ ഇത്തവണ എന്റെ ഊഴമാണെന്ന് ഞാൻ പറയും. ഞങ്ങൾ തമ്മിൽ വലിയ മത്സരമായിരുന്നു അന്ന്,” അക്തർ ഓർത്തെടുത്തു.
വേഗതയേറിയ പന്തുകൾ എറിയുന്നതിനായി ശരീരം വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അക്തർ സമ്മതിച്ചു. “എന്റെ മുട്ടുകൾ നീര് വന്ന് വീർത്തിരുന്നു. വേദന സഹിക്കാൻ വയ്യാതെ ഞാനും സഖ്‌ലൈനും രഹസ്യമായി ഇൻജെക്ഷനുകളും ഗുളികകളും എടുക്കുമായിരുന്നു. മുതിർന്ന താരങ്ങൾ ആരെങ്കിലും ഇതറിഞ്ഞിരുന്നെങ്കിൽ സഖ്‌ലൈനെ ടീമിൽ നിന്ന് പുറത്താക്കുമായിരുന്നു. ഞാൻ അന്ന് തന്നെ അവരുടെ ടാർഗറ്റ് ലിസ്റ്റിൽ ഉള്ള ആളായിരുന്നു,” അക്തർ പറഞ്ഞു.
സച്ചിനും അക്തറും തമ്മിലുള്ള പോരാട്ടം ഒരു തലമുറയെത്തന്നെ ആവേശം കൊള്ളിച്ചതാണ്. 2003 ലോകകപ്പിൽ അക്തറിനെതിരെ സച്ചിൻ നടത്തിയ ബാറ്റിംഗ് വിരുന്ന് ആർക്കും മറക്കാനാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ 7 തവണ സച്ചിനെ പുറത്താക്കാൻ അക്തറിന് സാധിച്ചിട്ടുണ്ട്. എങ്കിലും അക്തറിനെതിരെ 41.60 ശരാശരിയിൽ 416 റൺസാണ് സച്ചിൻ അടിച്ചുകൂട്ടിയത്.












