ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള ആഗോള ഡിജിറ്റൽ ഭീമന്മാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിജിറ്റൽ വാർത്താ പ്രസാധകർക്കും (Digital News Publishers) കണ്ടന്റ് ക്രിയേറ്റർമാർക്കും പ്ലാറ്റ്‌ഫോമുകൾ ലഭിക്കുന്ന വരുമാനത്തിന്റെ കൃത്യമായ വിഹിതം നൽകണമെന്നും, അല്ലാത്തപക്ഷം കർശനമായ നിയമനിർമ്മാണത്തിലേക്ക് രാജ്യം നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (DNPA) കോൺക്ലേവ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാറ്റ്‌ഫോമുകൾ വെറുമൊരു മാദ്ധ്യമം മാത്രമായിരുന്ന കാലം കഴിഞ്ഞുവെന്നും, ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവ ബാധ്യസ്ഥരാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ ലാഭവിഹിതം മാധ്യമസ്ഥാപനങ്ങളുമായും കണ്ടന്റ് ക്രിയേറ്റർമാരുമായും നീതിയുക്തമായി പങ്കിടണം. ദൂരപ്രദേശങ്ങളിലിരുന്ന് ഉള്ളടക്കം നിർമ്മിക്കുന്നവർ മുതൽ ഇൻഫ്ലുവൻസർമാർക്കും പ്രൊഫസർമാർക്കും വരെ ഇതിന്റെ ഗുണം ലഭിക്കണം. വാർത്തകൾ നൽകുന്ന സ്ഥാപനങ്ങൾക്ക് അർഹമായ പ്രതിഫലം നൽകാതെ മുന്നോട്ട് പോകാനാവില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന എല്ലാ ഉള്ളടക്കങ്ങൾക്കും ഉപയോക്താക്കളുടെ അനുമതി (User Consent) നിർബന്ധമാക്കും. സൈബർ തട്ടിപ്പുകൾ തടയാൻ പ്ലാറ്റ്‌ഫോമുകൾ സ്വമേധയാ നടപടികൾ സ്വീകരിക്കണം. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ വിശ്വാസത്തിന് ഭീഷണിയാകുന്ന രീതിയിൽ ഡീപ് ഫേക്കുകളും വ്യാജവാർത്തകളും പടരുന്നത് തടയാൻ കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ മുൻനിര മാദ്ധ്യമങ്ങളുടെ മേധാവികളും സാങ്കേതിക വിദഗ്ധരും പങ്കെടുത്ത ഉച്ചകോടിയിൽ, ഇന്ത്യയുടെ ഡിജിറ്റൽ മാദ്ധ്യമ ഭൂപടത്തിൽ വരുമാനം പങ്കിടുന്നത് സംബന്ധിച്ചും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനെക്കുറിച്ചും നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.










