പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഇറാൻ യുദ്ധം ക്രിക്കറ്റ് ലോകത്തെയും കരിനിഴലിലാക്കുന്നു. പാകിസ്താൻ സൂപ്പർ ലീഗിന്റെ (PSL 2026) പതിനൊന്നാം സീസൺ തുടങ്ങാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെ ടൂർണമെന്റ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. രാജ്യത്തെ ഇന്ധന പ്രതിസന്ധിയെത്തുടർന്ന് കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) തീരുമാനിച്ചു. മാർച്ച് 26-ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ റദ്ദാക്കി. യുദ്ധം ആഗോള കായിക രംഗത്തെ ബാധിക്കുന്നതിന്റെ ഭാഗമായി ഫൈനലിസീമ ഫുട്ബോൾ മത്സരവും സൗദി അറേബ്യ, ബഹ്‌റൈൻ ഫോർമുല വൺ റേസുകളും നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
ആറ് നഗരങ്ങളിലായി നടത്താനിരുന്ന മത്സരങ്ങൾ ഇപ്പോൾ ലാഹോർ, കറാച്ചി എന്നിവിടങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. പെഷവാർ, മുൾട്ടാൻ, റാവൽപിണ്ടി, ഫൈസലാബാദ് എന്നീ നഗരങ്ങളെ വേദികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇന്ധന പ്രതിസന്ധിയെത്തുടർന്ന് ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ച സാഹചര്യത്തിലാണ് പിസിബി ചീഫ് മൊഹ്സിൻ നഖ്‌വി ഈ കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. “ജനങ്ങളോട് യാത്രകൾ നിയന്ത്രിക്കാൻ ആവശ്യപ്പെട്ട ശേഷം സ്റ്റേഡിയത്തിൽ 30,000 പേരെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വിഭവങ്ങൾ പാഴാക്കാതിരിക്കാനാണ് ടൂർണമെന്റ് രണ്ട് നഗരങ്ങളിലേക്ക് മാത്രമായി ചുരുക്കിയത്,” നഖ്‌വി വ്യക്തമാക്കി.
യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുകയാണെങ്കിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാം. ഇന്ധന ക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനിൽ സ്കൂളുകൾ അടയ്ക്കുകയും സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈദ് അവധികളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിനിടെ, പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് ഓസ്‌ട്രേലിയൻ താരങ്ങളോട് പെഷവാറിലേക്ക് യാത്ര ചെയ്യരുതെന്ന് അവരുടെ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതോടെ പെഷവാറിൽ ആദ്യമായി നടക്കേണ്ടിയിരുന്ന മത്സരം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നു.
വർഷത്തിന്റെ ബാക്കി ഭാഗങ്ങളിൽ മറ്റൊരു വിൻഡോ ലഭ്യമല്ലാത്തതിനാൽ ടൂർണമെന്റ് മാറ്റിവെക്കാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് കാണികളില്ലാതെ നടത്താൻ തീരുമാനിച്ചതെന്നും പിസിബി അറിയിച്ചു. യുദ്ധം 10-15 ദിവസത്തിനുള്ളിൽ അവസാനിക്കുകയാണെങ്കിൽ പിന്നീട് കാണികളെ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും പിസിബി തലവൻ പറഞ്ഞു. എന്നാൽ ലാഹോർ ഖലന്ദേഴ്സും ഹൈദരാബാദ് കിംഗ്‌സ്മെനും തമ്മിലുള്ള ഉദ്ഘാടന മത്സരം ആവേശം ചോർന്ന അന്തരീക്ഷത്തിലായിരിക്കും നടക്കുക എന്നത് ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്നുണ്ട്.











