മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രന്റെ വൻ മുന്നേറ്റത്തിൽ വിറളി പൂണ്ട് യുഡിഎഫ് അപരനെ രംഗത്തിറക്കുന്നു. മുൻ യുഡിഎഫ് നേതാവും തിരുവനന്തപുരത്തെ ഡിസിസി മുൻ ഭാരവാഹിയുമായ ഡി. സുരേന്ദ്രൻ നായരാണ് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് അപരനായി പത്രിക സമർപ്പിച്ചത്. ഉഴമലയ്ക്കൽ പഞ്ചായത്തിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥിയായ ഇദ്ദേഹത്തെ കാസർകോട് എത്തിച്ചതിന് പിന്നിൽ കോൺഗ്രസിന്റെ കൃത്യമായ ആസൂത്രണമുണ്ടെന്ന് ബിജെപി ആരോപിച്ചു.
മഞ്ചേശ്വരത്ത് ബിജെപി ഉറപ്പായും വിജയിക്കുമെന്ന് കണ്ടതോടെ കോൺഗ്രസും യുഡിഎഫും തോൽവി ഭയന്നിരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു. “തിരുവനന്തപുരത്തുള്ള ഒരാളെ മഞ്ചേശ്വരത്ത് കൊണ്ടുവന്ന് അപരനായി നിർത്തിയത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഇത്തരം തറവേലകൾ കൊണ്ട് ബിജെപിയുടെ വിജയം തടയാമെന്ന് ആരും മോഹിക്കേണ്ട,” – സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് വിജയം കൈവിട്ട മണ്ഡലത്തിൽ ഇത്തവണ ശക്തമായ പ്രവർത്തനമാണ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ എൻഡിഎ കാഴ്ചവെക്കുന്നത്. ഇതിൽ പരിഭ്രാന്തരായ എതിരാളികൾ വോട്ട് ഭിന്നിപ്പിക്കാൻ വേണ്ടി മാത്രമാണ് അപരനെ ഇറക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന ഗ്യാരണ്ടികൾ ജനങ്ങളിലേക്ക് എത്തിക്കുന്ന കെ. സുരേന്ദ്രന് മണ്ഡലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വടക്കൻ കേരളത്തിലെ ബിജെപിയുടെ ഈ കരുത്ത് തകർക്കാൻ കോൺഗ്രസും മുസ്ലീം ലീഗും ചേർന്ന് നടത്തുന്ന നീക്കങ്ങൾ മഞ്ചേശ്വരത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു നേതാവിനെ തന്നെ അപരനായി കിട്ടിയത് കോൺഗ്രസ് എത്രത്തോളം പ്രതിസന്ധിയിലാണെന്നതിന്റെ തെളിവാണ്. രാഷ്ട്രീയ പോരാട്ടത്തിന് കരുത്തില്ലാത്തതുകൊണ്ടാണ് ഇത്തരം പിൻവാതിൽ നീക്കങ്ങൾക്ക് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.











