പാലക്കാട്/കാസർഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം നിർണ്ണയിക്കുന്ന നിർണ്ണായക പോരാട്ടങ്ങൾ നടക്കുന്ന പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് അനുകൂലമായ കാറ്റ് വീശുന്നതായി രാഷ്ട്രീയ നിരീക്ഷകർ. പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ ജനപ്രീതി എതിരാളികളെ നിഷ്പ്രഭമാക്കുമ്പോൾ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ അട്ടിമറി വിജയത്തിലേക്ക് അടുക്കുന്നതായാണ് സൂചനകൾ.
ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമായി പാലക്കാട് മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിൽ ശോഭയ്ക്ക് ലഭിച്ച വൻ വരവേൽപ്പ് അവരുടെ ജനപ്രീതിയുടെ തെളിവാണ്. 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവർ. മണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരെ 700 കോടി രൂപയുടെ പദ്ധതികൾ വാഗ്ദാനം ചെയ്താണ് ശോഭ മുന്നേറുന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് മണ്ഡലത്തിൽ ഒരു ‘സ്റ്റാർ ഇമേജ്’ പോലും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട വിവാദങ്ങളും സ്ത്രീവിരുദ്ധ നിലപാടുകളും മണ്ഡലത്തിലെ വോട്ടർമാരിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഇത് യു.ഡി.എഫിന്റെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കി.എൽ.ഡി.എഫ് വോട്ടുകൾ കൂടി ബി.ജെ.പിയിലേക്ക് ഒഴുകുന്ന പ്രവണതയാണ് പാലക്കാട് കാണുന്നത്. ഇതോടെ ശോഭാ സുരേന്ദ്രൻ ഏകപക്ഷീയമായ വിജയത്തിലേക്ക് നീങ്ങുകയാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.
കേരളത്തിന്റെ വടക്കേ അറ്റത്തെ മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണ കെ. സുരേന്ദ്രൻ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ തിരഞ്ഞെടുപ്പുകളിൽ വളരെ ചെറിയ വോട്ടുകൾക്ക് (89 വോട്ട്, 855 വോട്ട്) വിജയം നഷ്ടപ്പെട്ട സുരേന്ദ്രൻ ഇത്തവണ എല്ലാ പഴുതുകളും അടച്ചുള്ള പ്രചാരണത്തിലാണ്.
പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കെ. സുരേന്ദ്രൻ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. മണ്ഡലത്തിലെ കന്നഡ സംസാരിക്കുന്ന വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലും സുരേന്ദ്രന് വലിയ സ്വാധീനമുണ്ട്.
കഴിഞ്ഞ അഞ്ച് വർഷം മഞ്ചേശ്വരം വികസന കാര്യത്തിൽ അവഗണിക്കപ്പെട്ടുവെന്ന സുരേന്ദ്രന്റെ ആരോപണം വോട്ടർമാർ ഏറ്റെടുത്തിട്ടുണ്ട്. എ.കെ.എം അഷ്‌റഫിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ട് ഭിന്നതയും എസ്.ഡി.പി.ഐ സ്ഥാനാർത്ഥി യു.ഡി.എഫ് വോട്ടുകളിൽ വരുത്തുന്ന വിള്ളലും സുരേന്ദ്രന്റെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു.
പാലക്കാട്ടെ ശോഭ തരംഗവും മഞ്ചേശ്വരത്തെ കെ. സുരേന്ദ്രന്റെ ചിട്ടയായ പ്രവർത്തനവും ബി.ജെ.പിക്ക് കേരള നിയമസഭയിലേക്കുള്ള വഴി തുറക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വോട്ടർമാരുടെ മനോഭാവത്തിൽ വന്ന മാറ്റം പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ തകർക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.











