ഐപിഎൽ 2026-ൽ റൺമല തീർത്ത് പഞ്ചാബ് കിംഗ്‌സ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിന് തകർത്ത് പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പ്രിയാൻഷ് ആര്യയുടെയും (93) കൂപ്പർ കോണലിയുടെയും (87) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ പഞ്ചാബ് അടിച്ചുകൂട്ടിയത് 254 റൺസാണ്. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
രണ്ടാം വിക്കറ്റിൽ വെറും 13.2 ഓവറിൽ 182 റൺസാണ് ആര്യയും കോണലിയും ചേർന്ന് അടിച്ചെടുത്തത്. 16 കൂറ്റൻ സിക്സറുകളാണ് മുള്ളൻപൂരിലെ ആകാശത്തേക്ക് ഇവർ പായിച്ചത്. ഇതോടെ ആർസിബി ഈ സീസണിൽ കുറിച്ച 250 റൺസ് എന്ന റെക്കോർഡ് പഴങ്കഥയായി. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന് 20 ഓവറിൽ 200 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിഷഭ് പന്ത് (43), മിച്ചൽ മാർഷ് (40), എയ്ഡൻ മാർക്രം (42) എന്നിവർ പൊരുതിയെങ്കിലും പഞ്ചാബിന്റെ കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ അവർ വീണു.
വിജയത്തിനിടയിലും പഞ്ചാബ് ക്യാമ്പിൽ വലിയ ചർച്ചയായത് ശശാങ്ക് സിംഗിന്റെ ഫീൽഡിംഗിലെ വീഴ്ചകളാണ്. മൂന്ന് ക്യാച്ചുകളാണ് ശശാങ്ക് നിലത്തിട്ടത്. അർഷ്ദീപ് സിംഗിന്റെ ഓവറിൽ മാർക്രത്തിന്റെ ക്യാച്ച് വിടുക മാത്രമല്ല, അത് സിക്സറാവുകയും ചെയ്തപ്പോൾ പരിശീലകൻ റിക്കി പോണ്ടിംഗ് നിയന്ത്രണം വിട്ട് രോഷാകുലനായി. ക്യാമറയിൽ പോണ്ടിംഗിന്റെ മുഖത്ത് ദേഷ്യവും അമ്പരപ്പും വ്യക്തമായിരുന്നു.
മത്സരശേഷം രസകരമായ കാഴ്ചകൾക്കും മുള്ളൻപൂർ സാക്ഷ്യം വഹിച്ചു. പോണ്ടിംഗിന്റെ ദേഷ്യത്തിൽ നിന്ന് ശശാങ്കിനെ രക്ഷിക്കാനെന്നോണം ക്യാപ്റ്റൻ ശ്രേയസ് അയ്യർ ശശാങ്കിനെ കെട്ടിപ്പിടിക്കുകയും ക്യാപ്റ്റന്റെ തൊപ്പി കൊണ്ട് ശശാങ്കിന്റെ മുഖം മറയ്ക്കുകയും ചെയ്തു. പിന്നീട് പോണ്ടിംഗ് തന്നെ ശശാങ്കിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചതോടെ പഞ്ചാബ് ക്യാമ്പിലെ ആശങ്കകൾ ഒഴിഞ്ഞു. നിലവിൽ 6 കളിയിൽ 5 ജയവുമായി 11 പോയിന്റോടെ പഞ്ചാബ് ഒന്നാമതാണ്.
𝘼𝙡𝙡'𝙨 𝙬𝙚𝙡𝙡 𝙩𝙝𝙖𝙩 𝙚𝙣𝙙𝙨 𝙬𝙚𝙡𝙡 😃
Only smiles on the faces of skipper Shreyas Iyer, coach Ricky Ponting and.. Shashank Singh! #TATAIPL | #KhelBindaas | #PBKSvLSG | @PunjabKingsIPL pic.twitter.com/SQU5z3zNdy
— IndianPremierLeague (@IPL) April 19, 2026











