ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ ‘സ്ലാപ്ഗേറ്റ്’ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. തന്നെ തല്ലിയ സംഭവത്തെ ഒരു പരസ്യത്തിലൂടെ ഹർഭജൻ സിംഗ് വാണിജ്യവൽക്കരിച്ചു എന്ന ഗുരുതര ആരോപണവുമായാണ് ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നത്. ഹർഭജനെ താൻ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതായും ഇനി യാതൊരു ബന്ധവുമില്ലെന്നും താരം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
താൻ ഹർഭജനോട് ക്ഷമിച്ചെങ്കിലും അദ്ദേഹം ചെയ്ത പ്രവർത്തി മറക്കില്ലെന്ന് ശ്രീശാന്ത് പറയുന്നു. ആ പഴയ അടികൊടുത്ത സംഭവം കോമഡി രൂപത്തിൽ ചിത്രീകരിച്ച ഒരു പരസ്യത്തിലൂടെ ഹർഭജൻ 80 ലക്ഷം മുതൽ 1 കോടി രൂപ വരെ സമ്പാദിച്ചു എന്ന് ശ്രീശാന്ത് ആരോപിച്ചു. ഇതേ പരസ്യം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാൻ ഹർഭജൻ തന്നെ വിളിച്ചു ആവശ്യപ്പെട്ടതായും ശ്രീശാന്ത് വെളിപ്പെടുത്തി. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ശ്രീശാന്തിന്റെ പക്ഷം.
“ഞാൻ അവനെ ‘ഭായ്’ (സഹോദരൻ) എന്നാണ് വിളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം കാണിക്കുന്ന ഈ പ്രഹസനങ്ങൾ എനിക്ക് അംഗീകരിക്കാനാവില്ല. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു,” ശ്രീശാന്ത് പറഞ്ഞു.
അശ്വിനുമായുള്ള അഭിമുഖത്തിലടക്കം ഹർഭജൻ തന്റെ മകളെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അദ്ദേഹം വലിയ നല്ലവനാണെന്ന് ആളുകൾക്ക് തോന്നാം. എന്നാൽ അതൊക്കെ വെറും അഭിനയമാണെന്നും തന്റെ മുൻപിൽ ഇത്തരം പ്രഹസനങ്ങൾ വിലപ്പോവില്ലെന്നും ശ്രീശാന്ത് ആഞ്ഞടിച്ചു. 2008-ലെ ആദ്യ ഐപിഎൽ സീസണിലാണ് ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലിയ സംഭവം നടന്നത്. അന്ന് ശ്രീശാന്ത് മൈതാനത്ത് കരയുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം ഈ സംഭവത്തിന്റെ യഥാർത്ഥ വീഡിയോ ലളിത് മോദി പുറത്തുവിട്ടതും വലിയ ചർച്ചയായിരുന്നു.










