സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന പേരിൽ കാലങ്ങളായി ഉയരുന്ന മലപ്പുറം ജില്ലാ വിഭജനവാദം വീണ്ടും കുത്തിപ്പൊക്കി യൂത്ത് ലീഗ് രംഗത്ത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് മലപ്പുറത്തെ രണ്ട് ജില്ലകളായി വിഭജിക്കണമെന്ന വിവാദ പ്രമേയം അവതരിപ്പിച്ചത്. തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
നിലവിലെ മലപ്പുറം ജില്ലയെ ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി ഒരു ഭാഗമായും തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ചേർത്ത് തിരൂരങ്ങാടി ആസ്ഥാനമാക്കി മറ്റൊരു ജില്ലയായും വിഭജിക്കണമെന്നാണ് പ്രമേയത്തിലെ ഉള്ളടക്കം, ഇത്തരം ആവശ്യങ്ങൾ സമൂഹത്തിൽ വലിയ തോതിലുള്ള വിദ്വേഷത്തിനും പ്രാദേശികമായ ചേരിതിരിവിനും കാരണമാകുമെന്ന വിമർശനം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു. വികസനത്തിന്റെ പേര് പറഞ്ഞ് ജില്ലയെ കീറിമുറിക്കാനുള്ള ഈ നീക്കം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന ആക്ഷേപവും ശക്തമാണ്.
ഭരണ സൗകര്യം വർധിക്കും, സേവനങ്ങൾ വേഗത്തിൽ എത്തും എന്നൊക്കെയാണ് യൂത്ത് ലീഗ് വാദമെങ്കിലും ഇതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ താലൂക്കുകളെയും പ്രത്യേക തട്ടകങ്ങളാക്കി മാറ്റി രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനുള്ള തന്ത്രമാണിതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. മുൻപും സമാനമായ ആവശ്യങ്ങൾ മലപ്പുറത്ത് നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും അത് വലിയ പ്രതിഷേധങ്ങൾക്ക് വഴിമാറുകയായിരുന്നു. പ്രത്യേകിച്ച് മലനാട്, തീരദേശം എന്നിങ്ങനെ വേർതിരിച്ച് പ്രത്യേക വികസന നയം വേണമെന്ന വാദം ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണോ എന്ന സംശയവും പൊതുസമൂഹത്തിനുണ്ട്.












