കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ചരിത്രമെഴുതി തലസ്ഥാന നഗരി. എൽഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഴക്കൂട്ടം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ അട്ടിമറിച്ച് ബിജെപി സ്ഥാനാർത്ഥിയും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ വിജയിച്ചു. 20 വോട്ടുകളുടെ അതിനാടകീയമായ ഭൂരിപക്ഷത്തിനാണ് മുരളീധരൻ കടകംപള്ളിയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ലീഡ് മാറിമറിഞ്ഞ മണ്ഡലത്തിൽ അവസാന റൗണ്ടിലെ ഫോട്ടോ ഫിനിഷിലാണ് ബിജെപി അട്ടിമറി വിജയം സ്വന്തമാക്കിയത്.
കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റുകളിലേക്ക് നില മെച്ചപ്പെടുത്തിയെന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയായിരിക്കുകയാണ്. കഴക്കൂട്ടത്തിന് പുറമെ നേമത്ത് രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബിബി ഗോപകുമാറും വിജയിച്ചതോടെ കേരളം ഇനി ബിജെപിയുടെ വളക്കൂറുള്ള മണ്ണാണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. വികസന വിരുദ്ധതയ്ക്കും പ്രീണന രാഷ്ട്രീയത്തിനുമെതിരെ കഴക്കൂട്ടത്തെ ജനങ്ങൾ നൽകിയ ശക്തമായ വിധിയെഴുത്താണിതെന്ന് വി. മുരളീധരൻ പ്രതികരിച്ചു.
തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന ഇടത് നയങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ പരാജയം. സാംസ്കാരിക ദേശീയതയുടെയും നരേന്ദ്ര മോദിയുടെ വികസന ഗ്യാരണ്ടിയുടെയും വിജയമാണിതെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു. കടകംപള്ളി സുരേന്ദ്രന്റെ പരാജയം സിപിഎമ്മിന് കടുത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. പത്ത് വർഷത്തിന് ശേഷം കേരളം യുഡിഎഫിനെ ഭരണത്തിലേറ്റുമ്പോഴും, ശക്തമായ പ്രതിപക്ഷമായി ബിജെപിയുടെ സാന്നിധ്യം നിയമസഭയിൽ ഉണ്ടാകുന്നത് വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കും.










