ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള തന്റെ പെട്ടെന്നുള്ള വിരമിക്കലിനെക്കുറിച്ച് വിരാട് കോഹ്‌ലി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ആർ.സി.ബി പോഡ്‌കാസ്റ്റിൽ അവതാരക മയന്തി ലാംഗറുമായി നടത്തിയ സംഭാഷണത്തിലാണ്, ഓരോ മത്സരശേഷവും തന്റെ യോഗ്യത തെളിയിക്കാൻ നിരന്തരം സമ്മർദ്ദമുണ്ടായിരുന്ന സാഹചര്യത്തെക്കുറിച്ച് കോഹ്‌ലി തുറന്നടിച്ചത്. ഇതിനെ പൂർണ്ണമായി പിന്തുണച്ചാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്.
ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷമാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്. ഓരോ മത്സരത്തിന് ശേഷവും ടീമിലെ തന്റെ സ്ഥാനം അർഹിക്കുന്നതാണെന്ന് തെളിയിക്കേണ്ടി വരുന്ന മാനസികാവസ്ഥ തനിക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. 2024-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അശ്വിൻ, കോഹ്‌ലിയുടെ ഈ നിലപാട് നൂറ് ശതമാനം ശരിയാണെന്ന് അഭിപ്രായപ്പെട്ടു.
‘ആർക്ക് മുന്നിലും എന്റെ യോഗ്യത തെളിയിക്കേണ്ട കാര്യമില്ല’ എന്ന് വിരാട് പറഞ്ഞത് തികച്ചും ശരിയാണ്. ഇത്രയും വർഷം ഇന്ത്യക്കായി കളിച്ച് ഒട്ടനവധി വിജയങ്ങൾ സമ്മാനിച്ച ഒരു താരം ഇനി ആർക്ക് മുന്നിലാണ് തെളിയിക്കേണ്ടത്? എനിക്കും പലപ്പോഴും ഇതേ തോന്നൽ ഉണ്ടായിട്ടുണ്ട്,” അശ്വിൻ പറഞ്ഞു. പുറത്തുനിന്നുള്ളവർ കാര്യങ്ങൾ വിളിച്ചുപറയുന്നത് അവരുടെ ജോലിയാണ്. പ്രായം കുറവായിരിക്കുമ്പോൾ ‘ഞാൻ നിങ്ങളെ തെറ്റുകാരനാണെന്ന് തെളിയിക്കാം’ എന്നൊരു വാശി ഉണ്ടാകും. എന്നാൽ പ്രായമാകുമ്പോൾ യഥാർത്ഥ പോരാട്ടം മറ്റുള്ളവരോടല്ല, സ്വയം തന്നെയാണെന്ന് തിരിച്ചറിയുമെന്നും കോഹ്‌ലി ഇപ്പോൾ ആ പക്വതയിൽ എത്തിയെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന 2027-ലെ ഏകദിന ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകളോടും കോഹ്‌ലി ഇതേ പോഡ്‌കാസ്റ്റിൽ പ്രതികരിച്ചു. “ആദ്യ ദിവസം തന്നെ ഞാൻ ഈ ടീമിന് അനുയോജ്യനല്ല അല്ലെങ്കിൽ എന്നെ ആവശ്യമില്ല എന്ന് എന്നോട് വ്യക്തമായി പറയുക. അതിനുപകരം എന്റെ മൂല്യവും കഴിവും നിരന്തരം തെളിയിക്കാൻ എന്നെ നിർബന്ധിക്കുകയാണെങ്കിൽ, ആ സ്ഥാനത്ത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” കോഹ്‌ലി തന്റെ നിലപാട് കർശനമായി വ്യക്തമാക്കി.












