ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണക്കേസിൽ നിർണായക നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ-ഇ-തൊയ്ബ , അതിന്റെ പ്രോക്സി സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്നിവയുടെ ഉന്നത കമാൻഡറുമായ സൈഫുള്ള എന്ന സാജിദ് ജാട്ടിനെ എൻഐഎ ഒന്നാം പ്രതിയായി പ്രഖ്യാപിച്ചു. കാലിൽ വെടിയേറ്റതിനെത്തുടർന്ന് കൃത്രിമ കാൽ ധരിക്കുന്നതിനാൽ ഭീകരവാദ ലോകത്ത് ഇയാൾ ‘ലംഗ്ഡ’ (മുടന്തൻ) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന മൂന്ന് ഭീകരരിൽ ഒരാളായ ലംഗ്ഡ നിലവിൽ പാകിസ്താനിലെ ലാഹോറിൽ ഇരുന്നുകൊണ്ടാണ് കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് പാക് ഭീകരരെയും കഴിഞ്ഞ ജൂലൈ 29-ന് ശ്രീനഗറിന്റെ അതിർത്തിയിലുള്ള ദാച്ചിഗാമിൽ വച്ച് ‘ഓപ്പറേഷൻ മഹാദേവ്’ വഴി ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.
പാകിസ്താനിലെ കസൂർ സ്വദേശിയായ സാജിദ് ജാട്ട് 2005-ലാണ് ഇന്ത്യൻ അതിർത്തി കടന്ന് ജമ്മു കശ്മീരിലേക്ക് കടന്നത്. 2005 മുതൽ 2007 വരെയുള്ള കാലയളവിൽ ലംഗ്ഡ ദക്ഷിണ കശ്മീരിലെ കുൽഗാമിൽ ഒളിവിൽ താമസിച്ച് പ്രാദേശിക യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുകയും വലിയൊരു ലഷ്കർ ശൃംഖല സ്ഥാപിക്കുകയും ചെയ്തിരുന്നു. 2019-ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (ആർട്ടിക്കിൾ 370) റദ്ദാക്കിയതിന് പിന്നാലെ, രാജ്യാന്തര സമ്മർദ്ദങ്ങളിൽ നിന്ന് ലഷ്കർ-ഇ-തൊയ്ബയെ രക്ഷിക്കാൻ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) എന്ന പുതിയ നിഴൽ സംഘടന രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് സാജിദ് ജാട്ടാണ്. ഡ്രോണുകൾ വഴി പാകിസ്താനിൽ നിന്ന് കശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും എത്തിച്ചിരുന്നതും ഇയാളുടെ നേതൃത്വത്തിലായിരുന്നു.
പഹൽഗാം ആക്രമണം നടക്കുന്ന സമയത്ത് ലാഹോറിലിരുന്ന് സാജിദ് ജാട്ട് ഭീകരർക്ക് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ കൈമാറുകയും ഫോൺ വഴി ആക്രമണം തത്സമയം നിയന്ത്രിക്കുകയും ചെയ്തുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ചില തദ്ദേശീയരുടെ സഹായം ഭീകരർക്ക് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് തൊട്ടുമുമ്പത്തെ ദിവസം ഫൈസൽ ജാട്ട് (സുലൈമാൻ ഷാ), ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നീ മൂന്ന് പാക് ഭീകരർ പഹൽഗാമിൽ എത്തിയിരുന്നു. ആയുധങ്ങൾ നിറഞ്ഞ ബാഗുകളുമായി എത്തിയ ഇവരെ തദ്ദേശീയരായ പർവേസ് അഹമ്മദ്, ബഷീർ അഹമ്മദ് ജോഥർ എന്നീ രണ്ട് ഗൈഡുകൾ തിരിച്ചറിഞ്ഞിട്ടും അധികൃതരെ അറിയിച്ചില്ല. പർവേസിന്റെ കാട്ടുപ്രദേശത്തെ താല്ക്കാലിക കുടിലിൽ ഭീകരർക്ക് 5 മണിക്കൂറോളം ഇവർ അഭയവും ഭക്ഷണവും നൽകിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് തദ്ദേശീയ സഹായികളെയും എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.










