എറണാകുളം: ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിൽ വീഴ്ചവന്നതായി സമ്മതിച്ച് സംസ്ഥാന സർക്കാർ. ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലായിരുന്നു സർക്കാർ കുറ്റസമ്മതം നടത്തിയത്. വീഴ്ച സംഭവിച്ചതായി വ്യക്തമായതിനെ തുടർന്ന് ജപ്തി നടപടികൾ നിർത്തിവച്ചതായും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ലീഗ് നേതാവിന്റേത് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. രജിസ്‌ട്രേഷൻ ഐജിയിൽ നിന്നാണ് സർക്കാർ ജപ്തി ചെയ്യേണ്ടവരുടെ വിവരങ്ങൾ ശേഖരിച്ചത്. ഇതിനിടെ ജപ്തിനടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കൂടൂതൽ പരിശോധനകൾ നടത്താതെ ജപ്തി നടപടികൾ ആരംഭിക്കുകയായിരുന്നു. ലഭിച്ച പട്ടികയിൽ ആളുകളുടെ പേരുകളും സർവ്വേ നമ്പറുകളും തമ്മിൽ സാമ്യമുണ്ടായിരുന്നു. ഇതേ തുടർന്നാണ് പിഴവുണ്ടായത്. ഇത് ബോദ്ധ്യമായ ഉടൻ സർക്കാർ നടപടികൾ നിർത്തിവയ്ക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കും, ലാൻഡ് റെവന്യൂ കമ്മീഷണർക്കും നിർദ്ദേശം നൽകിയെന്നും സർക്കാർ അറിയിച്ചു.
സ്വത്തുക്കൾ ജപ്തി ചെയ്തതിന് പിന്നാലെ കേസിൽ കക്ഷി ചേരാൻ ലീഗ് പ്രവർത്തകൻ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി പോപ്പുലർ ഫ്രണ്ടുകാരല്ലാത്ത 18 പേരെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. അതേസമയം ലീഗ് പ്രവർത്തകന്റെ ഹർജി കോടതി ഈ മാസം 20 ന് പരിഗണിക്കും.
Discussion about this post