എറണാകുളം: സംസ്ഥാനത്ത് മതസ്പർദ്ധ വളർത്തി സാമൂഹിക അന്തരീക്ഷം തകർക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം നിരോധിത മതഭീകര സംഘടനയുടെ ഗൂഢലക്ഷ്യങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്. എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്തിമ കുറ്റപത്രം . മറ്റു മതങ്ങളിൽപ്പെട്ടവരെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. മതസ്പർദ്ധയുണ്ടാക്കി രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കാൻ ഇവർ ശ്രമിച്ചു. ഇതര മതസ്ഥരെ ആക്രമിക്കുന്നതിനായി യുവാക്കൾക്ക് സംഘടന ആയുധ പരിശീലനം നൽകി. രാജ്യത്തും സംസ്ഥാനത്തും ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പദ്ധതിയിട്ടു. രാജ്യത്തും സംസ്ഥാനത്തും കലാപം ഉണ്ടാക്കുന്നതിനായി ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും പണം സമാഹരിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചു. 2047 ൽ രാജ്യത്ത് ഇസ്ലാമിക ഭരണം നേടിയെടുക്കുക ലക്ഷ്യമിട്ടായിരുന്നു ഈ ശ്രമം. ഐഎസ് ഭീകരർക്ക് പോപ്പുലർ ഫ്രണ്ട് പൂർണ പിന്തുണ നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ 59 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.
പോപ്പലുർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. രണ്ടാം നിര, മൂന്നാം നിര നേതാക്കളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post