ഇസ്ലാമാബാദ്: ഇന്ത്യയുടെ സഹായം തേടി പാകിസ്താനിലെ ന്യൂനപക്ഷ സമുദായങ്ങൾ. ഹിന്ദു,സിഖ് സമുദായങ്ങളാണ് ഇന്ത്യയുടെ കനിവ് തേടി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തി തുറക്കാനും വിസ അനുവദിക്കാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരോട് പാക് ന്യൂനപക്ഷങ്ങൾ അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ഏകദേശം 13000- 14,000 ഹിന്ദു പെൺകുട്ടികൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പാക് സിന്ധി ഹിന്ദു വയോധികൻ വീഡിയോയിൽ പറയുന്നു. രണ്ട് ദിവസം മുൻപ് മാത്രം ആറ് ഹിന്ദു പെൺകുട്ടികളെ മതംമാറ്റാൻ നിർബന്ധിച്ചതായി വൃദ്ധൻ ആരോപിക്കുന്നു.
സിഎഎയുമായോ ഇന്ത്യൻ രാഷ്ട്രീയവുമായോ ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ ഒരേയൊരു അഭ്യർത്ഥന പാകിസ്താൻ ഹിന്ദുക്കളുടെയും സിഖുകാരുടെയും കുടിയേറ്റത്തിനോ ഇന്ത്യയിലേക്ക് അഭയാർത്ഥി പദവി തേടുന്നതിനോ ഉള്ള അപേക്ഷകൾ അംഗീകരിക്കുകയും അവർക്ക് വിസ അനുവദിക്കുകയും ചെയ്യുക എന്നതാണ്. രണ്ടുവർഷത്തിലേറെയായി അപേക്ഷകൾ കെട്ടിക്കിടക്കുന്നു. എന്റെ അനന്തരവൻ അവന്റെ സഹോദരിമാർക്കൊപ്പം ഇന്ത്യയിലേക്ക് കുടിയേറാൻ ആഗ്രഹിച്ചു, പക്ഷേ അവന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടില്ല, പിന്നീട് അവന്റെ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. ഞങ്ങൾ നിസ്സഹായരാണ്, ഞങ്ങളുടെ പെൺകുട്ടികൾ കുടുങ്ങിക്കിടക്കുന്നുവെന്ന് വയോധികൻ വീഡിയോയിൽ പറയുന്നു.
പാക് സർക്കാരും കോടതിയും പോലും ഹിന്ദുക്കളുടെ ദുരവസ്ഥ കേൾക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെൺകുട്ടികൾ ബ്രയിൻവാഷ് ചെയ്യപ്പെടുകയോ ആടുകളെ പോലെ കൊണ്ടുപോകുകയോ ചെയ്യുന്നു. ഭരണാധികാരികളോ പോലീസോ ഞങ്ങളുടെ വാക്കുകൾ കേൾക്കുകയോ ജഡ്ജിമാർ നീതി നൽകുകയോ ചെയ്യാത്തതിനാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ദയവായി ഞങ്ങളെ സഹായിക്കൂ, അതിർത്തികൾ തുറക്കൂ എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വക്കീൽ ഫീസ് പോലും താങ്ങാൻ കഴിയാത്ത വിധം ദരിദ്രരാണ് ഈ ഹിന്ദുക്കൾ. ഇതൊക്കെയാണെങ്കിലും, ബലപ്രയോഗത്തിലൂടെയാണ് തങ്ങളെ മതപരിവർത്തനം ചെയ്തതെന്ന് ഇര കോടതിയിൽ പറഞ്ഞിട്ടും ജഡ്ജിമാർ നീതി നൽകുന്നില്ല, ഒരുപക്ഷേ ഞങ്ങൾ ഹിന്ദുക്കളായതുകൊണ്ടാകാമെന്ന് അദ്ദേഹം പറയുന്നു.
Discussion about this post