തിരുവനന്തപുരം; ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ധനമന്ത്രി ക്വട്ടേഷൻ സംഘത്തെയാണോ ഏൽപിച്ചതെന്ന് രമേശ് ചെന്നിത്തല. നിയമസഭയിൽ ബജറ്റിനെക്കുറിച്ചുളള ചർച്ചയിൽ ബജറ്റ് നിർദ്ദേശങ്ങളോട് വിയോജിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചതന്ത്രം കഥയിൽ സന്യാസിയായി വേഷം കെട്ടിയ കാട്ടുപൂച്ചയുടെ കഥയാണ് ബജറ്റിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർമ്മ വരുന്നതെന്ന് പറഞ്ഞാണ് രമേശ് ചെന്നിത്തല തുടങ്ങിയത്.
ഉപദേശം തേടി അടുത്തെത്തിയ കുരുവിയെയും മുയലിനെയും ഒറ്റച്ചാട്ടത്തിന് പൂച്ച പിടിച്ചു തിന്നു. അതുപോലെയാണ് ഇപ്പോൾ ഇടത് സർക്കാരും. ജനങ്ങളുടെ പണം കൊണ്ടു തന്നെ സർക്കാർ അവർക്ക് കിറ്റ് കൊടുത്തു. ആ മോഹവലയത്തിൽ വീണുപോയ ജനങ്ങളാണ് ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. അങ്ങനെ കാട്ടുപൂച്ച അതിന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു. ബജറ്റിലൂടെ ഒറ്റച്ചാട്ടത്തിൽ ജനങ്ങളെയാകെ കശാപ്പ് ചെയ്തിരിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. കൈയ്യബദ്ധം പറ്റിയതാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എന്തൊക്കെ പഞ്ചാര വാക്കുകളായിരുന്നു എല്ലാ ദിവസവും ആറ് മണിക്ക് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പറഞ്ഞതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഉറുമ്പിന് പോലും ഭക്ഷണം നൽകുന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്. ദീനാനുകമ്പയുടെ മൂർത്തിമത് ഭാവമായ കേരളത്തിലെ മുഖ്യമന്ത്രി ഇപ്പോൾ 4000 കോടി രൂപയുടെ അധിക നികുതി കേരളത്തിലെ ജനങ്ങളുടെ മേൽ അടിച്ചേൽപിച്ചിരിക്കുകയാണ്.
സർക്കാർ എത്രത്തോളം ജനവിരുദ്ധമാണെന്ന് പെട്രോളിന്റെയും ഡീസലിന്റെയും നികുതി വർദ്ധനയുടെ കാര്യം മാത്രം എടുത്താൽ മതിയെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നികുതി നിർദ്ദേശങ്ങൾ കാണുമ്പോൾ ബജറ്റ് തയ്യാറാക്കാൻ ക്വട്ടേഷൻ സംഘത്തെ ധനകാര്യമന്ത്രി ഏൽപിച്ചുപോയോ എന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
കേന്ദ്രം പെട്രോളിന് വില കൂട്ടുന്നുവെന്ന് ആരോപിച്ച് സമരം ചെയ്തവരാണ് ഇടതുപക്ഷം. പിന്നെ ഇപ്പോഴത്തെ നികുതിയെ എങ്ങനെ ന്യായീകരിക്കുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങളെ കൊളളയടിക്കുന്നത് നിർത്തണം. നാലായിരം കോടി രൂപയുടെ അധിക ബാദ്ധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെച്ചിട്ട് സാമൂഹ്യ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ അത്ഭുതപ്പെടുകയാണ്. പ്രളയ സെസ് കൊണ്ട് ജനങ്ങൾക്ക് എന്ത് കാര്യം ചെയ്തുവെന്ന് ഇതുവരെ ആർക്കും അറിയില്ല. ക്ഷേമ പെൻഷൻ കൊടുക്കാൻ എല്ലാ സാധനങ്ങൾക്കും നികുതി കൂട്ടണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Discussion about this post