തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. ഇക്കുറി 419362 റെഗുലർ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 192 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 9.30 നായിരുന്നു ആദ്യ പരീക്ഷ.
സർക്കാർ മേഖലയിൽ 1170 പരീക്ഷാ സെന്ററുകളും എയ്ഡഡ് മേഖലയിൽ 1421 പരീക്ഷാ സെന്ററും
അൺ എയ്ഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം 2960 പരീക്ഷാ സെന്ററുകളിലാണ് ഇക്കുറി പരീക്ഷ നടക്കുന്നത്. 29 ന് പരീക്ഷ അവസാനിക്കും. ഗൾഫ് മേഖലയിൽ എട്ട് സ്‌കൂളുകളിലായി 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒൻപത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ട്.
213801 ആൺകുട്ടികളും 205561 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. സർക്കാർ സ്‌കൂളുകളിൽ 140703 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിൽ 251567 കുട്ടികളും അൺ എയ്ഡഡ് മേഖലയിൽ 27092 കുട്ടികളും ഇക്കുറി പരീക്ഷ എഴുതും.
ഏപ്രിൽ മൂന്ന് മുതൽ 26 വരെയുളള തീയതികളിൽ മൂല്യനിർണയം നടക്കും. ഇതിനായി 70 ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. 18000 ത്തിലധികം അദ്ധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ പ്രവർത്തിക്കും. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾളും പരീക്ഷാഭവൻ കേന്ദ്രമാക്കി ആരംഭിക്കും. മെയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കും. എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഐടി പരീക്ഷ ഫെബ്രുവരി 15 മുതൽ 25 വരെ പൂർത്തിയാക്കിയിട്ടുണ്ട്.
Discussion about this post