കാബൂൾ: സ്ത്രീവിരുദ്ധ പരാമർശവുമായി അഫ്ഗാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി നെദ മുഹമ്മദ് നദീം. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട ആശങ്കകൾ പറഞ്ഞ് നിലവിലെ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി പുറഞ്ഞു. ബഗ്ലാൻ യൂണിവേഴ്സിറ്റിയിൽ നടന്ന യോഗത്തിലാണ് വിവാദപരാമർശം.
‘സർവ്വശക്തനായ അല്ലാഹു പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിക്കുന്നു. ഒരു പുരുഷനാണ് ഭരണാധികാരി. അവന് അധികാരമുണ്ട്, അവനെ അനുസരിക്കണം, സ്ത്രീ അവന്റെ ലോകത്തെ അംഗീകരിക്കണം, ഒരു സ്ത്രീ പുരുഷന് തുല്യമല്ല, എന്നിരുന്നാലും അവർ (പാശ്ചാത്യ രാജ്യങ്ങൾ )അവളെ ഒരു പുരുഷന്റെ മുകളിലാക്കിയെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവകാശങ്ങളുണ്ടെന്ന് തെളിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പുരുഷന്മാരും ‘തുല്യരല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങൾ എന്നിവയിൽ പ്രവേശനമില്ല. രണ്ട് വർഷമായി പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം നിരോധിക്കുന്ന ഏക രാജ്യമായി അഫ്ഗാനിസ്ഥാൻ തുടരുന്നു, ഇത് ഏകദേശം 5.4 ബില്യൺ യുഎസ് ഡോളറിന്റെ ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post