ഇസ്ലാമാബാദ് : പാകിസ്താനിലെ മസ്ജിദിൽ നടന്ന ചാവേർ ആക്രമണത്തിൽ മരണം 83 ആയി. വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ പോലിസിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 15 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയോടെ മേൽക്കൂര തകർന്നുവീണതിന്റെ ഭാഗങ്ങൾ നീക്കം ചെയ്യാൻ പോകുകയാണെന്നും ഇതിനടിയിൽ കിടക്കുന്ന മൃതദേഹങ്ങൾ ഉടൻ പുറത്തെടുക്കുമെന്നും രക്ഷാപ്രവർത്തന സംഘടനാ വക്താവ് ബിലാൽ അഹമ്മദ് ഫൈസി പറഞ്ഞു.
ആക്രമണത്തിൽ 83 പേർ കൊല്ലപ്പെട്ടുവെന്നും സംഭവസ്ഥലത്ത് നിന്ന് കൂടുതൽ മൃതദേഹങ്ങൾ എത്തുന്നത് കൊണ്ട് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പെഷവാറിലെ ആശുപത്രിയിലെ വക്താവ് മുഹമ്മദ് അസിം ഖാൻ പറഞ്ഞു.
ഇന്നലെ പെഷവാറിലെ പോലീസ് ലൈൻസ് കോംപൗണ്ടിലെ പളളിയിൽ സുഹുർ പ്രാർത്ഥന നടക്കുന്നതിനിടയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്രിക് ഇ താലിബാൻ ഏറ്റെടുത്തിരുന്നു. പ്രാർത്ഥനയ്ക്ക് എത്തിയവർക്കൊപ്പം മുൻനിരയിൽ ഇടംപിടിച്ച ചാവേറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടക്കുമ്പോൾ പള്ളിക്കകത്ത് ഏകദേശം 260 പേർ ഉണ്ടായിരുന്നതായാണ് വിവരം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കൂടുതലും പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണ് എന്നാണ് റിപ്പോർട്ട്.
സ്ഫോടനത്തെ തുടർന്ന് രാജ്യമെമ്പാടും അതീവ ജാഗ്രതയിലാണ്. ചെക്ക്പോസ്റ്റുകൾ വർദ്ധിപ്പിക്കുകയും അധിക സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. തലസ്ഥാനമായ ഇസ്ലാമാബാദിൽ, കെട്ടിടങ്ങളിലും നഗര കവാടങ്ങളിലും സ്നൈപ്പർമാരെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post